ന്യൂഡൽഹി: രാജ്യത്ത് നിർണായക നേട്ടം കരസ്ഥമാക്കി കേരളം. ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന നേട്ടമാണ് കേരളം സ്വന്തമാക്കിയിരിക്കുന്നത്. നീതി ആയോഗ് തയ്യാറാക്കിയ ദാരിദ്ര്യ സൂചികയിലാണ് സംസ്ഥാനങ്ങളുടെ ദാരിദ്ര്യ നിലവാരത്തിന്റെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ദരിദ്രർ ബിഹാറിലാണെന്നാണ് സൂചികയിൽ നിന്നും വ്യക്തമാക്കുന്നത്. ബിഹാറിലെ പകുതിയിലധികം പേരും ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
ജാർഖണ്ഡും ഉത്തർപ്രദേശും മധ്യപ്രദേശുമാണ് ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങൾ. കേരളം ഗോവ, സിക്കിം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്.
സൂചിക പ്രകാരം, ബിഹാറിലെ ജനസംഖ്യയിൽ 51.91 ശതമാനം പേരും ദരിദ്രരാണ്. ജാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും ദരിദ്രരാണെന്നാണ് സൂചികയിലെ കണക്കുകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശാണ് സൂചികയിൽ നാലാം സ്ഥാനത്തുള്ളത്. മേഘാലയയാണ് അഞ്ചാം സ്ഥാനത്ത്.
കേന്ദ്രഭരണ പ്രദേശങ്ങളിൽ ദാദ്ര ആൻഡ് നാഗർ ഹവേലി (27.36%), ജമ്മു & കശ്മീർ, ലഡാക്ക് (12.58%), ദാമൻ & ദിയു (6.82%), ചണ്ഡീഗഡ് (5.97%) എന്നിവയാണ് ഏറ്റവുമധികം ദാരിദ്ര്യമുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ. പുതുച്ചേരി, ലക്ഷദ്വീപ് (1.82%), ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (4.30%), ഡൽഹി (4.79%) എന്നിവയാണ് പട്ടികയിൽ ദാരിദ്ര്യം കുറവുള്ള കേന്ദ്ര ഭരണപ്രദേശങ്ങൾ.

