അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തണം; നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശിശുമരണങ്ങൾ അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മൂന്ന് ശിശുമരണങ്ങളാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മൂന്നുദിവസം പ്രായമായ ആൺകുഞ്ഞിന്റെ മരണമാണ് അട്ടപ്പാടിയിൽ നിന്നും ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്തത്. വീട്ടിയൂർ ആദിവാസി ഊരിലെ ഗീതു – സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഗർഭിണികൾക്ക് വിദഗ്ദ്ധ ചികിത്സ കിട്ടുന്നില്ലെന്നാണ് മരിച്ച കുഞ്ഞിന്റെ ബന്ധുക്കളുടെ ആക്ഷേപം. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിയിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്നും ഇതാണ് കുഞ്ഞ് മരിക്കാൻ കാരണമായതെന്നും ബന്ധുക്കൾ പറയുന്നു.

ആവശ്യത്തിനുളള ചികിത്സാ സംവിധാനങ്ങളുടെ അഭാവമാണ് ഇതിന് ഇടയാക്കുന്നതെന്നാണ് ആക്ഷേപം. ആദിവാസി ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന പരാതികളും ഉയരുന്നുണ്ട്. ഇതുവരെ 10 കുട്ടികളാണ് അട്ടപ്പാടിയിൽ മരണപ്പെട്ടത്.