കൊച്ചി: സംസ്ഥാനത്തെ തകര്‍ന്ന റോഡുകളെ കുറിച്ചുള്ള വിവരങ്ങളും പരാതികളും ഡിസംബര്‍ 14 മുമ്പ് പൊതുജനങ്ങള്‍ക്കും കോടതിയെ അറിയിക്കാന്‍ അവസരം. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ കോടതി വിശദീകരണം തേടി.
കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കഴിവുള്ള നിരവധി എന്‍ജിനീയര്‍മാര്‍ പുറത്തു നില്‍ക്കുമ്പോള്‍ പണിയറിയാത്തവര്‍ രാജിവെച്ചു അവര്‍ക്ക് അവസരം നല്‍കുകയാണു വേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നല്ല റോഡുകള്‍ ജനങ്ങളുടെ ആവശ്യമാണെന്ന് എന്തുകൊണ്ടാണു തിരിച്ചറിയാത്തതെന്നും അദ്ദേഹം സര്‍ക്കാരിനോട് ചോദിച്ചു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപണിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ടു നിര്‍മാണം നടത്തിയ റോഡുകള്‍ മാസങ്ങള്‍ക്കകം തന്നെ തകര്‍ന്നുവെന്നും അവ വീണ്ടും പണിയേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കുന്നതിനുള്ള സംവിധാനം കൊച്ചി നഗരസഭയ്ക്കു കീഴില്‍ ഇല്ലെന്നു നഗരസഭക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ന്യായീകരണങ്ങളല്ല പുതിയ ആശയങ്ങള്‍ നടപ്പാക്കുകയാണു വേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി. റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഹര്‍ജി ഡിസംബര്‍ 14ന് ലേക്ക് മാറ്റിയിട്ടുണ്ടെന്നും ഈ തിയ്യതിവരെ പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിക്കും തകര്‍ന്ന റോഡുകളെ കുറിച്ച് വിവരങ്ങള്‍ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

