മെച്ചപ്പെട്ട സ്‌കെയിലിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വർദ്ധന നടപ്പാക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: നിലവിൽ നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ കൂടിയ സ്‌കെയിലിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വർദ്ധന നടപ്പാക്കാനൊരുങ്ങി സർക്കാർ. പരിഗണനയിലുള്ള ശമ്പള സ്‌കെയിൽ ഉൾപ്പെടുന്ന റിപ്പോർട്ട് നാളെ കെ.എസ്.ആർ.ടി.സി ധനവകുപ്പിന് കൈമാറുമെന്നും ഇക്കാര്യത്തിൽ ചർച്ച നടത്തി അന്തിമ തീരുമാനം സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ശമ്പള പരിഷ്‌കരണം സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ധന-ഗതാഗത വകുപ്പ് സെക്രട്ടറിമാർ നടത്തിയ ചർച്ചയിലാണ് ആവശ്യപ്പെട്ടത്. കോവിഡിന് വൈറസ് വ്യാപനത്തിന് ശേഷം സർക്കാർ സഹായം കൊണ്ടു മാത്രമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നൽകുന്നത്. അതു തുടരേണ്ടി വരുമെന്നതിനാലാണ് ധനവകുപ്പ് കൃത്യമായ റിപ്പോർട്ട് തേടിയത്. നേരത്തെ 20,000 രൂപയിൽ ആരംഭിക്കുന്ന ശമ്പള സ്‌കെയിലാണ് തയ്യാറാക്കിയത്. എന്നാൽ ഈ സ്‌കെയിൽ ജീവനക്കാരുടെ സംഘടനകൾ തള്ളി. 23,700 ൽ തുടങ്ങുന്ന സ്‌കെയിൽ വേണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ടു വെച്ചത്.

ഇത് വൻ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് കണ്ട് ഗതാഗത വകുപ്പും നിഷേധിച്ചിരുന്നു. രണ്ട് സ്‌കെയിലുകൾക്കുമൊപ്പം ഇതിനിടയിൽ വരുന്ന രണ്ട് സ്‌കെയിലുകൾ കൂടി കെ.എസ്.ആർ.ടി.സി തയ്യാറാക്കി നൽകും. ഇങ്ങനെ തയ്യാറാക്കുന്ന റിപ്പോർട്ടിൽ ഒരോ സ്‌കെയിലും നടപ്പിലാക്കുമ്പോൾ എത്ര ബാദ്ധ്യതയുണ്ടാകുമെന്ന കണക്ക് ഉൾക്കൊള്ളിക്കണമെന്നും ഏത് സാഹചര്യത്തിലും അതിനപ്പുറത്തേക്ക് ബാദ്ധ്യത പോകില്ലെന്ന ഉറപ്പ് കൂടി കെ.എസ്.ആർ.ടി.സി നൽകണമെന്നും ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ തസ്തികയിലും ശമ്പള സ്‌കെയിലിലും എത്ര ജീവനക്കാരാണുള്ളത്, ഓരോ തസ്‌കികയ്ക്കും എത്ര രൂപ ശമ്പളമായും ആനുകൂല്യമായും നൽകുന്നുണ്ട്, വർദ്ധിപ്പിക്കുമ്പോൾ അത് എത്രയാകും എന്ന കണക്കും സമർപ്പിക്കണമെന്നും ധനവകുപ്പ് നിർദ്ദേശിച്ചു.

അതേസമയം ആദ്യം തയ്യാറാക്കിയ ശമ്പള വർദ്ധന പാക്കേജിൽ പ്രതിമാസം 9 കോടി രൂപയുടെ അധിക ബാദ്ധ്യത വരും. ജീവനക്കാരുടെ സംഘടന ആവശ്യപ്പെടുന്ന സർക്കാർ ജീവനക്കാരുടേതിനു തുല്യമായ വർദ്ധന നടപ്പിലാക്കിയാൽ ബാദ്ധ്യത 30 കോടി വരെയാകും. ഇപ്പോൾ 84 കോടി രൂപയാണ് ശമ്പളത്തിനു മാത്രമായി ആവശ്യം വരുന്നത്.