ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

covid

ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയതായി ഗവേഷകർ. പുതിയ സാഹചര്യം കണക്കിലെടുത്ത് രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

പുതിയ വകഭേദത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പരിമിതമാണെങ്കിലും, ഈ വകഭേദത്തിനെക്കുറിച്ചും ഇത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ തങ്ങളുടെ വിദഗ്ധർ രാവും പകലും കഠിനമായി പ്രയത്നിക്കുകയാണെന്ന് എൻഐസിഡിയിലെ പ്രൊഫസർ അഡ്രിയാൻ പുരെൻ വ്യക്തമാക്കി. ജീനോമിക് സീക്വൻസിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൻഐസിഡി അറിയിച്ചു. ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകൾ കൂടുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ വളരെ കുറച്ചുപേരിൽ മാത്രമാണ് ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണെന്നും ഗവേഷകർ വിശദമാക്കി.

കഴിഞ്ഞ വർഷം ബീറ്റ വേരിയന്റ് കണ്ടെത്തിയ ആദ്യ രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. സി.1.2 എന്ന മറ്റൊരു വകഭേദവും ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയിരുന്നു.