ഹലാൽ ഭക്ഷണത്തിന്റെ പേരിൽ മുസ്ലീങ്ങൾക്കെതിരെ വ്യാജപ്രചാരണം; കെ സുരേന്ദ്രനെതിരെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരാതി. ഹലാൽ ഭക്ഷണത്തിന്റെ പേരിൽ മുസ്ലീങ്ങൾക്കെതിരെ വ്യാജപ്രചാരണവും വിവിധ മത സമൂഹങ്ങൾക്കിടയിൽ സ്പർധ വളർത്തുക എന്ന ലക്ഷ്യത്തോടെ വിവാദ പരാമർശവും നടത്തി എന്നാരോപിച്ചാണ് കെ സുരേന്ദ്രനെതിരെ വെൽഫെയർ പാർട്ടി പരാതി നൽകിയത്.

കെ. സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജി. അനിൽകുമാറാണ് കണ്ടോൺമെന്റ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയത്. കേരളത്തിലെ മുസ്ലീങ്ങൾ നടത്തുന്ന വിവിധ ഹോട്ടലുകളിൽ പാകം ചെയ്യുന്നത് ഉസ്താക്കന്മാർ തുപ്പിയ ഭക്ഷണമാണെന്ന വ്യാജ ആരോപണമാണ് കെ. സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഹലാൽ ബോർഡുള്ള ഹോട്ടലുകൾ മതതീവ്രവാദികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവയാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. ശബരിമലയിൽ പോലും ഹലാൽ ശർക്കരയാണ് വിതരണം ചെയ്യുന്നതെന്ന് യാതൊരു തെളിവുമില്ലാതെയാണ് അദ്ദേഹം പറയുന്നതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുസ്ലിം സമൂഹത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് ഹിന്ദു – മുസ്ലിം – ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ ഭിന്നതയും ശത്രുതയും വളർത്തുകയും അതുവഴി വർഗീയ ധ്രുവീകരണവുമാണ് ബിജെപി ലക്ഷ്യമിടുന്നത്. വിവാദ പരാമർശത്തിൽ കേരളത്തിലെ മതസമൂഹങ്ങൾ തമ്മിലുള്ള സൗഹാർദാന്തരീക്ഷം തകർക്കുന്നതിനു വേണ്ടി സംഘ്പരിവാർ ബോധപൂർവം സൃഷ്ടിച്ച കെട്ടുകഥയാണ് ഹലാൽ വിവാദമെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.