ഐപിഎല്‍ 2022: ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ ആരെല്ലാം?

ഐപിഎല്ലിന്റെ അടുത്ത മൂന്ന് സീസണുകളിലും തങ്ങളുടെ ദീര്‍ഘകാല ക്യാപ്റ്റനായി എംഎസ് ധോണിയെ തന്നെ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തീരുമാനിച്ചു. അതേസമയം, 2021 ഐപിഎല്‍ കിരീടം സിഎസ്‌കെയ്ക്ക് നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെയും കിംഗ്‌സ് നിലനിര്‍ത്തിയിട്ടുണ്ട്.

ബിസിസിഐ ചട്ടങ്ങള്‍ അനുസരിച്ച്, ഓരോ ടീമിനും പരമാവധി നാല് കളിക്കാരെ നിലനിര്‍ത്താന്‍ അനുവാദമുണ്ട്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയുമായും സിഎസ്‌കെ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഐപിഎല്ലിന്റെ അടുത്ത സീസണ്‍ ഇന്ത്യയില്‍ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവിച്ചതിനാല്‍, ചെന്നൈയുടെ സാഹചര്യത്തില്‍ സ്പിന്നിലും സ്ലോയിലും കളിക്കാന്‍ അലിക്ക് കഴിയുമെന്ന് സിഎസ്‌കെ കരുതുന്നു. അലി തുടരാന്‍ സമ്മതിച്ചില്ലെങ്കില്‍, ഇടങ്കയ്യന്‍ മീഡിയം പേസര്‍ സാം കറന്‍ ആവും ചെന്നൈ നില നിര്‍ത്തുന്ന നാലാം താരം.

നവംബര്‍ 30-നകം കളിക്കാരുടെ പട്ടിക ഫ്രാഞ്ചൈസികള്‍ സമര്‍പ്പിക്കണം, ‘ഞാന്‍ എപ്പോഴും എന്റെ ക്രിക്കറ്റ് പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ എന്റെ അവസാന ഏകദിനം റാഞ്ചിയിലായിരുന്നു. എന്റെ അവസാന ടി20 ചെന്നൈയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അടുത്ത വര്‍ഷമാണോ അതോ അഞ്ച് വര്‍ഷത്തിനുള്ളിലാണോ എന്ന് എനിക്കറിയില്ല,’എന്ന് ധോണി നേരത്തെ പറഞ്ഞിരുന്നു. തന്റെ ഐപിഎല്‍ വിരമിക്കല്‍ ഊഹാപോഹങ്ങള്‍ അസ്ഥാനത്താക്കിയായിരുന്നു ധോണിയുടെ പ്രതികരണം.

അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് നില നിര്‍ത്തുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, പൃഥ്വി ഷാ, പേസര്‍ ആന്റിച്ച് നോര്‍ട്ട്‌ജെ എന്നിവരെയാണ്. രോഹിത് ശര്‍മ്മയെയും ജസ്പ്രീത് ബുംറയെയും മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുമെന്നാണ് അറിയുന്നത്. ഇഷാന്‍ കിഷനെ നില നിര്‍ത്താനുള്ള സാധ്യതയും അവര്‍ പരിശോധിക്കുന്നു.
രണ്ട് പുതിയ ടീമുകളായ സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റല്‍സും ഏതാനും മുന്‍നിര ഇന്ത്യന്‍ കളിക്കാരെ സമീപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗോയങ്കയുടെ പുതിയ ലഖ്നൗ ടീമിനെ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ നയിക്കാനാണ് സാധ്യത. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ രണ്ട് ഓള്‍ റൗണ്ടര്‍മാരായ സുനില്‍ നരെയ്നെയും ആന്ദ്രെ റസ്സലിനെയും നില നിര്‍ത്താന്‍ സാധ്യതയുണ്ട്.