ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് അഫ്ഗാനിസ്താനിലേക്കെത്തിക്കാൻ റോഡ് തുറന്നു നൽകും; നിലപാടിൽ അയവു വരുത്തി പാകിസ്താൻ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് അഫ്ഗാനിസ്താനിലേക്കെത്തിക്കാൻ റോഡ് തുറന്നു നൽകുമെന്ന് പാകിസ്താൻ. ഇന്ത്യയുടെ ചരക്കുകൾക്ക് പാകിസ്താൻ പാത ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ നിന്നും പാകിസ്താൻ പിന്മാറി. ഇന്ത്യയുടെ നയതന്ത്ര വിജയമാണിതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. താലിബാൻ സർക്കാർ പാകിസ്താന് മേൽ നടത്തിയ സമ്മർദ്ദം മൂലമാണ് പാകിസ്താൻ ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നാണ് വിവരം.

50,000 മെട്രിക് ടൺ ഗോതമ്പാണ് ഇന്ത്യ അഫ്ഗാനിസ്താന് നൽകുന്നത്. ഗോതമ്പ് പാകിസ്താൻ വഴി അഫ്ഗാനിലെത്തിക്കാൻ അനുവദിക്കണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു. അഫ്ഗാൻ സർക്കാർ കൂടി സമ്മർദ്ദം ചെലുത്തിയതോടെയാണ് പാകിസ്താന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്. വാഗ അതിർത്തി റോഡ് വഴിയാണ് ചരക്ക് ലോറികൾ ഗോതമ്പ് അഫ്ഗാനിസ്താനിലെത്തിക്കുന്നത്.

രണ്ട് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നെ ഇന്ത്യയ്ക്ക് പാകിസ്ഥാൻ വഴി ഗോതമ്പ് അഫ്ഗാനിലെത്തിക്കാനുള്ള അനുമതി നൽകിയിരുന്നു. ചൊവ്വാഴ്ച പാകിസ്താൻ വിദേശകാര്യമന്ത്രാലയവും ഇന്ത്യയ്ക്ക് ഔദ്യോഗികമായി അനുമതി നൽകി. ‘അഫ്ഗാൻ ജനതയോടുള്ള സൗമനസ്യം എന്ന നിലയിലാണ് പാകിസ്ഥാൻ സർക്കാർ 50,000 മെട്രിക് ടൺ ഗോതമ്പ് വാഗ അതിർത്തിവഴി കടത്തിവിടാൻ അനുമതി നൽകിയതെന്നാണ് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.