ജയലളിതയുടെ വീട് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീടായ വേദനിലയം ബന്ധുക്കള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെന്നും മദ്രാസ് ഹൈക്കോടതി. പോയസ് ഗാര്‍ഡനിലെ വേദനിലയം ഏറ്റെടുക്കാനും സ്മാരകമാക്കി മാറ്റാനുമുള്ള മുന്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ നീക്കം കോടതി റദ്ദാക്കി.

വേദ നിലയത്തിന്റെ അവകാശം ജയലളിതയുടെ ബന്ധുക്കളായ ദീപയ്ക്കും ദീപക്കിനും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദീപയും ദീപക്കും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. കുടുംബാംഗങ്ങളുടെ അനുമതി തേടാതെ ധൃതി പിടിച്ചാണ് വേദനിലയം ഏറ്റെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. മുന്‍ മുഖ്യമന്ത്രി ജയലളിതക്കുവേണ്ടി രണ്ട് സ്മാരകങ്ങള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്നും കോടതി ചോദിച്ചു.