ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. സഞ്ജിത്തിന്റെ കൊലപതാകത്തിൽ നേരിട്ട പങ്കെടുത്തയാളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ പേരോ മറ്റ് കൂടുതൽ വിവരങ്ങളോ വെളിപ്പെടുത്താൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.

ഭാര്യയുടെ കൺമുന്നിൽ വച്ചാണ് ആർ എസ് എസ് പ്രവർത്തകനായ സഞ്ജിത്തിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ നവംബർ 15 നായിരുന്നു സംഭവം. ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്.

കാറിൽ എത്തിയ നാലംഗ സംഘം ബൈക്ക് തടഞ്ഞു നിർത്തി സഞ്ജിത്തിനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആളുകൾ നോക്കി നിൽക്കെയായിരുന്നു സംഭവം. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയ വൈര്യാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പോലീസ് പറയുന്നത്. എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.