ഹലാല്‍ വിഷയം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമം; ബിജെപി പ്രചരണം കേരളത്തിന് ഗുണം ചെയ്യില്ലെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: ഹലാല്‍ വിവാദം സമൂഹത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള നീക്കമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഹലാല്‍ വിഷയത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ ഒരു വ്യക്തമായ നിലപാടില്ല. പല തരത്തിലുള്ള പ്രചരണങ്ങളില്‍ ഒന്ന് മാത്രമാണ് ഇത്. ഇത്തരം പ്രചാരണം കേരളത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു.

എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ മന്ത്രി ആവശ്യവും കോടിയേരി ബാലകൃഷ്ണന്‍ തള്ളി. ഓരോ പാര്‍ട്ടികള്‍ക്കും അവകാശവാദങ്ങള്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി. ജനതാ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് സിപിഎം അഭിപ്രായമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിരുവനന്തപുരത്ത് വിമത യോഗം ചേര്‍ന്നവരുടെ നടപടി അച്ചടക്ക ലംഘനമെന്ന് കോഴിക്കോട്ട് ചേര്‍ന്ന എല്‍ജെഡി ഭാരവാഹി യോഗം വിലയിരുത്തി. യഥാര്‍ത്ഥ എല്‍ജെഡി തങ്ങളെന്ന അവകാശവുമായി ഷെയ്ക്ക് പി ഹാരിസും സുരേന്ദ്രന്‍ പിളളയും ഇടതുമുന്നണി നേതാക്കളെ കണ്ട സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നിരുന്നു. എന്നാല്‍, കടുത്ത നടപടി ഉടന്‍ വേണ്ടെന്ന നിലപാടാണ് വിമതരെ ഒരു ഘട്ടത്തില്‍ പിന്തുണച്ച കെ പി േേമാഹനനും വര്‍ഗ്ഗീസ് ജോര്‍ജ്ജും സ്വീകരിച്ചത്. തുടര്‍ന്നാണ് ഇവരുള്‍പ്പെടെ ഒന്‍പത് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ശ്രേയാംസ് കുമാര്‍ പ്രസിഡന്റ് പദം ഒഴിയണമെന്ന ആവശ്യം യോഗം തളളുകയും ചെയ്തിരുന്നു.