ഹലാല്‍ ശര്‍ക്കര വിവാദം; ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മറ്റ് മതസ്ഥരുടെ മുദ്രവച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.

എന്നാല്‍, അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ചില ശര്‍ക്കര പാക്കറ്റുകളില്‍ മാത്രമാണ് ഹലാല്‍ മുദ്ര ഉണ്ടായിരുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്. അറേബ്യന്‍ രാജ്യങ്ങളിലടക്കം കയറ്റുമതി ചെയ്യുന്നതു കൊണ്ടാണ് ഹലാല്‍ മുദ്ര വന്നതെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴില്‍ പരിശോധന നടത്തിയാണ് ശര്‍ക്കര അയക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടയില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ദേവസ്വം ബോര്‍ഡ് നിയമ നടപടി തുടങ്ങി കഴിഞ്ഞു. ശബരിമലയിലെ അരവണ പായസത്തിനെതിരായ പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ദേവസ്വം ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.