ഉത്തരാഖണ്ഡിൽ പാർട്ടി അധികാരത്തിലെത്തിയാൽ സൗജന്യ തീർത്ഥാടന പദ്ധതി; വാഗ്ദാന പെരുമഴയുമായി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വാഗ്ദാന പെരുമഴയുമായി ആം ആദ്മി പാർട്ടി. ഉത്തരാഖണ്ഡിൽ പാർട്ടി അധികാരത്തിലെത്തിയാൽ സൗജന്യ തീർത്ഥാടന പദ്ധതി കൊണ്ടുവരുമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദുമത വിശ്വാസികൾക്ക് സൗജന്യ അയോധ്യ യാത്രയും മുസ്ലിം മതസ്ഥർക്ക് സൗജന്യ അജ്മീർ യാത്രയും സിഖ് വിശ്വാസികൾക്ക് സൗജന്യ കർതാർപുർ സാഹിബ് യാത്രയും ചെയ്യാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന വാഗ്ദാനം.

ഹരിദ്വാറിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെജ്രിവാൾ ജനങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഡൽഹിയിൽ മുതിർന്ന പൗരന്മാർക്ക് ഹരിദ്വാർ, ഋഷികേശ് ഉൾപ്പടെ 12 പുണ്യസ്ഥലങ്ങളിലേക്ക് തീർഥാടന പദ്ധതി കൊണ്ടുവന്ന കാര്യം അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടി. അയോധ്യയിലെ രാംലല്ല സന്ദർശിച്ചപ്പോഴാണ് അയോധ്യയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ആശയം തോന്നിയതെന്നും ഡിസംബർ മൂന്നിന് സൗജന്യ അയോധ്യ യാത്രക്കായുള്ള ട്രെയിൻ പുറപ്പെടുമെന്നും അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

ഉത്തരാഖണ്ഡിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ സമാനമായ പദ്ധതി നടപ്പിലാക്കമെന്നാണ് അദ്ദേഹം ഉറപ്പു നൽകുന്നത്. എല്ലാ മതസ്ഥരും തീർത്ഥാടന പദ്ധതിയുടെ ഭാഗമാകും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾക്കൊപ്പം സൗജന്യ തീർഥാടനവും പാർട്ടി ജനങ്ങൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഇതാണ് പാർട്ടിയുടെ സാധാരണക്കാർക്ക് നേരെയുള്ള കരുതലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണക്കാരുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്ന രാജ്യത്തെ ആദ്യത്തെ പാർട്ടിയാണ് ആംആദ്മി. ഡൽഹി ജനത ഒരവസരം തന്നപ്പോൾ തങ്ങൾ ഡൽഹിയെ അപ്പാടെ മാറ്റിയെന്നും ഉത്തരാഖണ്ഡിൽ ഒരവസരമാണ് ഞങ്ങൾ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.