കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കച്ചവടക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പരിഗണിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. രണ്ടുമാസത്തിനകം പരാതിയിൽ തീരുമാനമെടുക്കണമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. തൃശൂർ ചിയാരം സോംദേവ് രാജൻ പാറമേൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തികത്തകർച്ച നേരിട്ട കച്ചവടക്കാരാണ് ജീവനൊടുക്കിയതെന്നും ഇവരുടെ കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നഷ്ടപരിഹാരം നൽകുന്നതിന് കർമപദ്ധതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പരാതി പരിഗണിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്. നയപരമായ കാര്യമാണെന്നും നിവേദനം പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചു.

