ന്യൂഡൽഹി: പീലിഭിത്ത് എം.പിയും ബിജെപി ദേശീയ പ്രവർത്തക സമിതി മുൻ അംഗവുമായ വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. അടുത്തയാഴ്ച മമത ഡൽഹിയിൽ എത്തുമ്പോൾ വരുൺ ഗാന്ധി ഇക്കാര്യം സംബന്ധിച്ച ചർച്ച നടത്തിയേക്കുമെന്നാണ് വിവരം. അതേസമയം ബിജെപിയോ തൃണമൂലോ വിഷയത്തിൽ പ്രത്യക്ഷമായി സൂചനയൊന്നും നൽകിയിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിജെപി ദേശിയ നേതൃത്വത്തിനെതിരെ വരുൺ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. കർഷക നിയമം പിൻവലിക്കാനുളള തീരുമാനം വൈകിപ്പോയെന്നും കർഷകർക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ശനിയാഴ്ച്ച അഭിപ്രായം ഉന്നയിച്ചിരുന്നു. പാർട്ടിയുടെ ദേശീയ പ്രവർത്തക സമിതിയിൽ നിന്നും തന്നെയും അമ്മ മനേകാ ഗാന്ധിയെയും ഒഴിവാക്കിയതിൽ വരുൺ ഗാന്ധിയ്ക്ക് അതൃപ്തിയുണ്ട്. കോൺഗ്രസിലേക്കെത്താൻ താത്പര്യമില്ലാത്തതിനാൽ തൃണമൂലിൽ ചേരാനാണ് വരുൺ പദ്ധതിയിടുന്നതെന്നാണ് സൂചനകൾ. ബംഗാൾ തിരഞ്ഞെടുപ്പിൽ തൃണമൂൽ വിജയിച്ചതിന് പിന്നാലെ തന്നെ ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ സാന്നിദ്ധ്യമാകാനുള്ള നീക്കങ്ങൾ മമത നടത്താൻ ആരംഭിച്ചിരുന്നു.
തൃണമൂൽ വിട്ട് ബിജെപിയിലേക്ക് പോയ പല നേതാക്കളും തിരികെ തൃണമൂലിലെത്തിയതും വിവിധ സംസ്ഥാനങ്ങളിലെ മുൻ മുഖ്യമന്ത്രിമാരടക്കം നേതാക്കൾ തൃണമൂലിൽ ചേർന്നതും മമതയ്ക്ക് കൂടുതൽ കരുത്തേകുന്നുണ്ട്. വരുൺഗാന്ധിയെ പോലെ ദേശീയ നേതൃത്വത്തിൽ ശ്രദ്ധേയനായൊരു നേതാവിന്റെ സാന്നിദ്ധ്യം തൃണമൂലിന് ശക്തിപകരുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.

