ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചല്ല പത്തു ശതമാനം സംവരണം നടപ്പാക്കുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചുകൊണ്ടല്ല മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്തു ശതമാനം സംവരണം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കമ്മീഷൻ നടത്തുന്ന സാമൂഹ്യ സാമ്പത്തിക സർവേ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തു ശതമാനം സംവരണം പുതിയതായി ഏർപ്പെടുത്തുമ്പോൾ നേരത്തെ ഉണ്ടായിരുന്ന സംവരണം ആർക്കും നഷ്ടമാവില്ല. എന്നാൽ പത്തു ശതമാനം സംവരണം മുൻനിർത്തി വലിയ വിവാദത്തിനാണ് ചിലരുടെ ശ്രമം. നിലവിലെ സംവരണത്തെ അട്ടിമറിച്ചാണ് സാമ്പത്തിക സംവരണം സർക്കാർ നടപ്പാക്കിയതെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഇതിൽ ഒരു അട്ടിമറിയും ഉണ്ടായിട്ടില്ല. സംവരണത്തെ വൈകാരിക പ്രശ്നമാക്കി വളർത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നവർ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പട്ടികജാതി പട്ടികവർഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർക്കും സർക്കാർ ജോലിയിൽ സംവരണമുണ്ട്. അത് തുടരുക തന്നെ ചെയ്യും. അതിൽ ആർക്കും സംശയം വേണ്ട. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കു തന്നെ കിട്ടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ജാതി ഘടകങ്ങൾ മാത്രമേ സംവരണത്തിന് അടിസ്ഥാനമാകാവൂ എന്നാണ് ഒരു വാദം. സാമ്പത്തിക ഘടകം മാത്രമേ അടിസ്ഥാമാക്കാവൂ എന്നാണ് മറ്റൊരു വാദം. സാമൂഹ്യ യാഥാർത്ഥ്യം ഗൗരവമായി കണക്കിലെടുത്തുള്ള സമീപനമാണ് ഇത്തരം ഒരു നടപടിയിലേക്ക് എത്തിച്ചത്. ഏതെങ്കിലും ഒരു വിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നതുകൊണ്ടാണ് തങ്ങൾക്ക് ആനുകൂല്യം കിട്ടാത്തതെന്ന മട്ടിൽ വാദിക്കുന്ന ഒരു പ്രവണതയുണ്ട്. ഇത് ശരിയല്ല. എല്ലാവർക്കും ജീവിതയോഗ്യമായ സാഹചര്യം ഉണ്ടാവുക എന്നതാണ് പ്രധാനം. അടിസ്ഥാനപരമായി ഇത്തരം ഒരു അവസ്ഥയ്ക്ക് അറുതി വരുത്താൻ കൂട്ടായ പോരാട്ടമാണ് നടത്തേണ്ടത്. ആ പോരാട്ടത്തിൽ അണിനിരക്കേണ്ട വിഭാഗത്തെ ഭിന്നിപ്പിച്ച് അതിനെ ക്ഷീണിപ്പിക്കുന്ന അവസ്ഥയാണ് പരസ്പരം ആരോപണം ഉന്നയിക്കുന്നതിലൂടെ ഉണ്ടാവുകയെന്ന് നാം തിരിച്ചറിയണം. സംവരണ വിഭാഗങ്ങളും സംവരണേതരവിഭാഗങ്ങളും തമ്മിലെ സംഘർഷമല്ല, അവരെ പരസ്പരം യോജിപ്പിച്ച് സാമൂഹ്യവും സാമ്പത്തികവുമായ അവശതയ്ക്ക് എതിരായ പൊതു സമരനിരയാണ് രാജ്യത്ത് ഉയർന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംവരണേതര വിഭാഗത്തിലെ ഒരു കൂട്ടർ പരമദരിദ്രരാണ്. ഇതാണ് പത്തു ശതമാനം സംവരണമെന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്. ഇതൊരു കൈത്താങ്ങാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം നൽകുന്നത് സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ല. എല്ലാ വിഭാഗങ്ങളിലും പിന്നാക്കം നിൽക്കുന്ന ജനങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോവുക എന്ന നിലപാടാണ് സംവരണ കാര്യത്തിലും സ്വീകരിക്കുന്നത്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് അതത് ഇടങ്ങളിലെ സാഹചര്യങ്ങളനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താമെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അതനുസരിച്ച് റിട്ടയർഡ് ജഡ്ജ് ശശിധരൻ നായർ അദ്ധ്യക്ഷനായ കമ്മിറ്റി, കേരളത്തിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, എന്നാൽ കേന്ദ്ര മാനദണ്ഡങ്ങൾക്കു വ്യതിയാനം സംഭവിക്കാത്ത വിധത്തിൽ ശുപാർശകൾ മുന്നോട്ടുവെച്ചിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

സംവരണേതര വിഭാഗങ്ങളായി അംഗീകരിക്കപ്പെട്ട 164 വിഭാഗക്കാർ അഭിമുഖീകരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങൾ പഠിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ അവർക്കു ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച ശിപാർശകൾ പരിഗണിക്കാനും വേണ്ടി മാത്രമാണ് സർവ്വേ. ഇവർ നിലവിൽ അനുഭവിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇല്ലാതാക്കുവാനോ കുറയ്ക്കുവാനോ ഉദ്ദേശിക്കുന്നില്ല. ഇവരെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള ഒന്നും സർവ്വേയിൽ അടങ്ങിയിട്ടില്ല. സർവ്വേയിൽ പങ്കെടുക്കുന്ന കാര്യത്തിലോ, ചോദ്യങ്ങളുടെ ഉത്തരം പറയുന്ന കാര്യത്തിലോ യാതൊരു വിധ സമ്മർദ്ദവും സർവ്വേയിൽ പങ്കെടുക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളുടെ മേൽ ചെലുത്തുകയുമില്ല. പരിപൂർണ്ണ സമ്മതത്തോടെ മാത്രമേ ആളുകൾ സർവ്വേയിൽ പങ്കെടുക്കേണ്ടതുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

വിദഗ്ദ്ധരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് കമ്മീഷൻ സർവ്വേ ചോദ്യാവലി തയ്യാറാക്കിയത്. വിവിധ സംഘടനകളുമായി സംസ്ഥാന ജില്ലാ തലങ്ങളിൽ ചർച്ച നടത്തി സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. കേരളത്തിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവയിൽ ഉൾപ്പെടുന്ന എല്ലാ വാർഡുകളിലേയും, സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളെ കണ്ടെത്തി അവരിൽ നിന്നും വിവരശേഖരണം നടത്തുന്ന തരത്തിലാണ് സർവ്വേ വിഭാവനം ചെയ്തിട്ടുള്ളത്. ഈ സർവ്വേയിലൂടെ ഏതാണ്ട് ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ വിവരശേഖരണം നടത്തും. അങ്ങനെ സംവരണേതര വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച പഠനം നടത്തുന്നതിനാവശ്യമായ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്ററാണ് ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി.