പാര്‍ലമെന്റില്‍ ബില്‍ പിന്‍വലിക്കുന്നതു വരെ ശക്തമായ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നറിയിച്ച് കര്‍ഷക സംഘടനകള്‍. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. എന്നാല്‍, തങ്ങളുടെ ആവശ്യം നിയമപരമായി ഉറപ്പാക്കിയ ശേഷം മാത്രമേ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും, അതുവരെ കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള പ്രക്ഷോഭം തുടരുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

മുന്‍കൂട്ടി നിശ്ചയിച്ച ട്രാക്ടര്‍ റാലി അടക്കമുള്ള സമരങ്ങള്‍ തുടരാനാണ് തീരുമാനം. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം. സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം, താങ്ങുവിലയുടെ കാര്യത്തില്‍ വ്യക്തത വരുത്തണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍വെക്കും. നിയമങ്ങള്‍ റദ്ദാക്കാനുള്ള സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താനും ധാരണയായി.

‘രണ്ട് കാര്യങ്ങള്‍ വച്ചാണ് ഞങ്ങള്‍ സമരം തുടങ്ങിയത്. ഒന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക. രണ്ട് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുക. എന്നാല്‍, താങ്ങുവിലയുടെ കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തിയിട്ടില്ല. ഒരുപാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല, ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ വിശ്വസിക്കും’- കെ.വി.ബിജു പറഞ്ഞു. ഇന്നലെയാണ് നിയമങ്ങള്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. എന്നാല്‍ വാക്ക് നല്‍കിയതുകൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.

കര്‍ഷകരുടെ വേദന മനസ്സിലാക്കുന്നെന്ന് പറഞ്ഞ മോദി, കര്‍ഷകരുടെ ഉന്നമനത്തിന് പ്രധാന്യം നല്‍കുമെന്നും പ്രഖ്യാപിച്ചു. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് കാര്‍ഷിക മേഖലയെ കൂടുതല്‍ പരിഷ്‌കരിക്കുന്നതിനാണ്. എന്നാല്‍, അതു ചിലര്‍ക്കു പ്രയാസമുണ്ടാക്കി. അതിനാല്‍ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രക്ഷോഭത്തില്‍നിന്നു കര്‍ഷകര്‍ പിന്മാറണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.