ജനാധിപത്യത്തിന്റെ വിജയം; കർഷകരുടെ സമര ഭൂമിയിൽ നിന്ന് നരേന്ദ്ര മോദിയുടെ പതനം ആരംഭിച്ചിരിക്കുകയാണെന്ന് കെ സുധാകരൻ

കണ്ണൂർ: കേന്ദ്ര സർക്കാർ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. രാജ്യത്തെ കർഷകർക്കു മുന്നിൽ നരേന്ദ്ര മോദിയെന്ന ഫാഷിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമുടക്കേണ്ടി വന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ സമര ഭൂമിയിൽ നിന്ന് നരേന്ദ്ര മോദിയുടെ പതനം ആരംഭിച്ചിരിക്കുകയാണ്. ഇനി അതു രാജ്യമാകെ ആളിപ്പടരുകയാണ്. കർഷകരെ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള മോദി സർക്കാരിന്റെ അജണ്ടയാണ് ജനാധിപത്യ ശക്തികൾ പൊളിച്ചടുക്കിയതെന്നും പാർലമെന്റിനകത്തും പുറത്തും കർഷകർക്കൊപ്പം നിന്ന് കോൺഗ്രസ് ശക്തമായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയും വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പിൻവാങ്ങലുമാണിത്. കർഷകരുടെ കരുത്തുറ്റ സമരത്തിന് മുന്നിൽ മുട്ട് മടക്കേണ്ടിവന്ന ഏകാധിപതിയാണ് മോദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാന്ധിയൻ മൂല്യങ്ങൾ ഉൾക്കൊണ്ട് സമാധാനപൂർവം നടത്തിയ സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ ഭരണകൂടം പലതവണ ശ്രമിച്ചുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി. അപ്പോഴൊക്കെ ആത്മസംയമനം പാലിച്ച കർഷകരുടെ പോരാട്ടത്തിന് സമാനതകളില്ലാത്ത വീര്യമാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാ പ്രവർത്തകരും സജ്ജരാകണം. മോദി സർക്കാരിന്റെയും പിണറായി സർക്കാരിന്റെയും കഴിഞ്ഞ കാല ജനവിരുദ്ധ നടപടികൾ ജനങ്ങളിലെത്തിക്കുവാൻ പ്രാദേശികമായി പൊതുയോഗങ്ങൾ സംഘടിപ്പിച്ചും ജനകീയ പ്രശ്നങ്ങളിൽഇടപെട്ട് ജനവിശ്വാസം ആർജ്ജിക്കണം ഇതിനായിരിക്കണം പ്രവർത്തകർ പ്രാമുഖ്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.