സീറ്റ് വര്‍ധനവില്‍ അനുമതിയുണ്ടായിട്ടും പരിഹാരം കാണാതെ സര്‍ക്കാര്‍ കോളേജുകള്‍; ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബിരുദ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടും പരിഹാരം കാണാതെ സര്‍വകലാശാലക്ക് കീഴിലെ സര്‍ക്കാര്‍ കോളേജുകള്‍. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് സീറ്റ് കിട്ടാതെ വിഷമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണമാണ് സീറ്റ് വര്‍ധിപ്പിക്കാന്‍ മടിക്കുന്നതെന്നാണ് കോളേജധികൃതര്‍ നല്‍കുന്ന വിശദീകരണം.

പാലക്കാട് ചിറ്റൂര്‍ കോളേജില്‍ ഇത്തവണ ബിരുദത്തിന് അഡ്മിഷന്‍ നല്‍കിയത് 659 കുട്ടികള്‍ക്ക്. കൂടുതല്‍ കുട്ടികള്‍ പുറത്തു നില്‍ക്കുന്നതിനാല്‍ 945 പേര്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. എന്നാല്‍ കോളേജ് അതിന് തയാറായില്ല. ‘കോളേജിലുള്ള ഭൗതികസാഹചര്യം കോളേജ് കൗണ്‍സിലും ടീച്ചേഴ്‌സും വിലയിരുത്തിയിട്ടാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്. പരമാവധി ഈ വര്‍ഷം എടുക്കാന്‍ പറ്റുന്ന ലെവലിലെ എല്ലാ ക്ലാസിലെ കുട്ടികളെയും എടുത്തിട്ടുണ്ടെന്നാണ്’ ചിറ്റൂര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. സുവര്‍ണകുമാര്‍ നല്‍കുന്ന വിശദീകരണം.

പാലക്കാട് വിക്ടോറിയ കോളേജിലെയും സ്ഥിതി ഇതു തന്നെ. 563 പേര്‍ക്കാണ് ഇക്കുറി ബിരുദ കോഴ്‌സില്‍ അഡ്മിഷന്‍ നല്‍കിയത്. ഇനി 383 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കന്‍ അനുമതിയുണ്ടെങ്കിലും കോളേജധികൃതര്‍ തയ്യാറാവുന്നില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മിക്ക സര്‍ക്കാര്‍ കോളേജുകളിലും സ്ഥിതി ഇങ്ങനെ തന്നെ. 90 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ച 33,000 വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അപേക്ഷ നല്‍കിയിരുന്നു. അതില്‍ പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും അഡ്മിഷന്‍ ലഭിക്കാതെ പുറത്തു നില്‍ക്കുകയാണ്.

പ്ലസ്ടുവിന് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ മുപ്പത്തിമൂവായിരം കുട്ടികളാണ് ബിരുദ പ്രവേശനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അപേക്ഷ നല്കിയത്. അതില്‍ ഇരുപത്തിരണ്ടായിരം കുട്ടികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍, എയ്ഡഡ് കോളെജുകളില്‍ അഡ്മിഷന്‍ ലഭിച്ചത്.