വിജയം തുടരുന്നു; ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ

റാഞ്ചി: ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം നേടി ടീം ഇന്ത്യ. അങ്ങനെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ന്യൂസിലാന്റ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 17.2 ഓവറില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുളള പരമ്പ രയില്‍ ഇന്ത്യ 2-0ന് മുന്നിലായി.

വെറും 36 പന്തുകളില്‍ ആറ് സിക്സറുകളും ഒരു ഫോറും പറത്തി രോഹിത് ശര്‍മ 55 റണ്‍സ് നേടി. നായകനൊപ്പം മികച്ച പ്രകടനം തന്നെ പുറത്തെടുത്ത ഉപനായകന്‍ കെ.എല്‍ രാഹുല്‍ 49 പന്തുകളില്‍ 65 റണ്‍സ് നേടി. സ്‌കോര്‍ 117ല്‍ നില്‍ക്കെ രാഹുലാണ് ആദ്യം പുറത്തായത്. സോത്തിയുടെ പന്തില്‍ ഫില്‍പ്സ് പിടിച്ച് പുറത്താക്കുകയായിരുന്നു. 135ല്‍ സ്‌കോര്‍ എത്തിയതും രോഹിത്തും പുറത്തായി. അതും സോത്തിയുടെ പന്തില്‍ തന്നെ. തുടര്‍ന്ന് രണ്ട് റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തതും സൂര്യകുമാര്‍ യാദവ്(1) പുറത്ത്. പിന്നീട് പുതുമുഖം വെങ്കിടേഷ് അയ്യരും (12),ഋഷഭ് പന്തും(12) ചേര്‍ന്ന് ഇന്ത്യയെ 16 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തിച്ചു. ന്യൂസിലാന്റിനായി സൗത്തി നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

മികച്ച രീതിയില്‍ ബാറ്റിംഗ് തുടങ്ങിയെങ്കിലും ന്യൂസിലാന്റ് ഓപ്പണര്‍മാരില്‍ ഗപ്തില്‍ അഞ്ചാം ഓവറില്‍ ചാഹറിന്റെ പന്തില്‍ കീപ്പര്‍ പന്തിന് ക്യാച്ച് നല്‍കി മടങ്ങി. മൂന്ന് ഫോറുകളും രണ്ട് സിക്സുമടക്കം 15 പന്തുകളില്‍ നിന്ന് 31 റണ്‍സ് നേടി നില്‍ക്കെയായിരുന്നു ഗപ്തിലിന്റെ മടക്കം.

തുടര്‍ന്ന് സ്‌കോര്‍ 79ല്‍ നില്‍ക്കെ ചാപ്മാന്‍ (17 പന്തില്‍ 21) പുറത്തായി. അക്സര്‍ പട്ടേലിനായിരുന്നു വിക്കറ്റ്. സ്‌കോര്‍ 90ലെത്തിയതോടെ മറ്റൊരു ഓപ്പണര്‍ ഡാരില്‍ മിച്ചല്‍(31) പുറത്ത്. തുടക്കക്കാരന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്. പിന്നീട് സ്‌കോര്‍ 125ലെത്തിയതോടെ ടിം സെയ്ഫര്‍ട്ട് (13) പുറത്ത്. വൈകാതെ ഗ്ളെന്‍ ഫിലിപ്സിന്റെ വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ നേടി. പിന്നാലെ 18ാം ഓവറില്‍ നീഷം(3) പുറത്തായി. ഒടുവില്‍ മിച്ചല്‍ സാന്റ്നര്‍(പുറത്താകാതെ 8), ആദം മില്‍നെ (പുറത്താകാതെ 5) എന്നിവര്‍ ചേര്‍ന്ന് ന്യൂസിലാന്റ് സ്‌കോര്‍ 20 ഓവറില്‍ 153 എത്തിച്ചു.