പറക്കും കാറുകൾ യാഥാർത്ഥ്യമാകുന്നു; നിർണായക പ്രഖ്യാപനവുമായി ലുഫ്റ്റ്കാർ, സംരംഭത്തിന് പിന്നിൽ ഇന്ത്യൻ വംശജൻ

വാഷിംഗ്ടൺ: ലോകത്ത് പറക്കും കാറുകൾ യാഥാർത്ഥ്യമാകുന്നു. സാങ്കൽപ്പിക കഥകളിൽ നിറഞ്ഞു നിന്നിരുന്ന പറക്കും കാറുകൾ പുറത്തിറക്കുമെന്ന് ഫ്ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുഫ്റ്റ്കാർ കമ്പനിയാണ് അറിയിച്ചിരിക്കുന്നത്. 2023 ഓടെ തങ്ങൾ പറക്കുന്ന വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. പല കമ്പനികളും പറക്കുന്ന വാഹനങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെയിലാണ് ഇത്തരമൊരു വാർത്തയുമായി ലുഫ്റ്റ്കാർ രംഗത്തെത്തിയിരിക്കുന്നത്.

ലുഫ്റ്റ്കാർ കമ്പനി പുറത്തിറക്കുന്ന വാഹനം ഒരു ഫ്‌ളയിംഗ് മൊഡ്യൂളിൽ ഘടിപ്പിക്കാൻ സാധിക്കും. ആറ് പ്രൊപ്പല്ലറുകൾ ഇതിനുണ്ടായിരിക്കും. മണിക്കൂറിൽ 220 മൈൽ (350 കിലോമീറ്റർ) വേഗത കൈവരിക്കാൻ ഈ കാറുകൾക്ക് കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഏകദേശം 4,000 അടി ഉയരത്തിൽ എത്താനും കാറുകൾക്ക് കഴിവുണ്ട്. ഒറ്റയടിക്ക് 150 മൈൽ (240കിലോമീറ്റർ) ചുറ്റി സഞ്ചരിക്കാനുള്ള കഴിവും കാറുകൾക്കുണ്ടെന്നും കമ്പനി അവകാശവാദമുന്നയിക്കുന്നുണ്ട്.

അഞ്ച് സീറ്റുകളായിരിക്കും പറക്കും കാറുകൾക്ക് ഉണ്ടാകുക. ഹൈഡ്രജൻ ഉപയോഗിച്ചാകും കാറിന്റെ പ്രവർത്തനം. 3.5 ലക്ഷം ഡോളറായിരിക്കും കാറിന്റെ വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രാഥമികമായി വൻകിട കോർപ്പറേഷനുകൾക്കും, അത്യാവശ്യ യാത്രകൾ ചെയ്യേണ്ടി വരുന്ന സമ്പന്നർക്കും വേണ്ടിയായിരിക്കും കാർ പുറത്തിറക്കുന്നത്. ഭാവിയിൽ നഗരങ്ങളിൽ പറക്കും കാറുകൾ സജ്ജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലുഫ്റ്റ്കാറിന്റെ സ്ഥാപകനും സിഇഒയുമായ ശാന്ത് സത്യ പറഞ്ഞു. അതിനാൽ ജനങ്ങൾക്ക് തിരക്കേറിയ നഗരത്തിൽ താമസിക്കേണ്ടതില്ലെന്നും, ദൂരസ്ഥലങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ വംശജനായ ശാന്ത് സത്യയാണ് ലുഫ്റ്റ് കാറിന്റെ സ്ഥാപകൻ. അണ്ണാ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് സത്യ. സീമെൻസ്, ജോൺസൺ കൺട്രോൾസ്, ബോയിംഗ് തുടങ്ങിയ വിവിധ കമ്പനികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.