തിരുവനന്തപുരം: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്.ഡി.പി.ഐ ക്രിമിനൽ സംഘങ്ങളെ സർക്കാരും സിപിഐഎമ്മും സംരക്ഷിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. പൊലീസ് കൂടി ചേർന്നാണ് ഇവർക്ക് സംരക്ഷണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്ത് ദിവസത്തിനുള്ളിൽ 2 ആർ.എസ്.എസ് പ്രവർത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനമില്ലാത്ത സ്ഥലങ്ങളിൽ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിസ്ഥാനത്ത് എസ് ഡി പി ഐയാണെന്ന് തുറന്നു പറയാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. പൗരൻമാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള വീഴ്ചയാണ് ഇതിലൂടെ തെളിയുന്നതെന്നും വർഗീയ സംഘങ്ങളുമായി സിപിഎം ചങ്ങാത്തത്തിലാണെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ ഇടപെട്ടില്ലെങ്കിൽ ചെറുത്ത് നിൽപ്പിന് വേണ്ടി ബി ജെ പിക്ക് മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും എസ് ഡി പി ഐയുടെ ആക്രമണത്തെ ജനങ്ങളെ ഉപയോഗിച്ച് തങ്ങൾ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് പാലക്കാട് മാമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ റോഡിലിട്ട് ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടിക്കൊന്നത്. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. രാഷ്ട്രീയ വൈര്യാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. എസ് ഡി പിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

