കേരളത്തെ രാജ്യത്തെ തന്നെ പാരിസ്ഥിതിക സൗഹൃദ നിക്ഷേപ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം; മന്ത്രി പി രാജീവ്

കൊച്ചി: കേരളത്തെ രാജ്യത്തെ തന്നെ പാരിസ്ഥിതിക സൗഹൃദ നിക്ഷേപ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി ആസ്ഥാനമായി ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫിനാൻസ് മീഡിയ പ്ലാറ്റ്‌ഫോമായ മൈഫിൻ പോയിന്റിന്റെ ഓഫീസിന്റെയും സ്റ്റുഡിയോ കോപ്ലക്‌സിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ അതിവേഗം മാറുകയാണ്. ഈ രംഗത്ത് ഒരോ പുതിയ സാധ്യത വരുകയും അത് അതിവേഗം കാലഹരണപ്പെടുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഉൾക്കൊള്ളാൻ മാത്രമുള്ള വഴക്കം സംവിധാനങ്ങൾക്കുണ്ടോ എന്നതാണ് വിജയത്തിന് ആധാരമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മാദ്ധ്യമങ്ങൾക്കെതിരെ മന്ത്രി വിമർശനം ഉന്നയിക്കുകയും ചെയ്തു. കേരളത്തെ ആഗോളത്തലത്തിൽ പോസിറ്റിവ് ആയി ചിത്രീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് താത്പര്യമില്ല. വിവാദ നിർമാണ ഫാക്ടറികളാണ് മിക്കവാറും മാധ്യമങ്ങളും. പോസിറ്റീവ് വാർത്തകൾ പാർശ്വവത്കരിക്കപ്പെടുകയും ഒറ്റപ്പെട്ട സംഭവങ്ങൾ പൊതുവത്കരിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. കേരളത്തിന് എതിരായ വാർത്തകൾ ഏത് ഭാഷയിലും ഉടൻ വിവർത്തനം ചെയ്ത് കൊടുക്കുന്ന രീതിയിലാണ് കാര്യങ്ങൾ. ഇത്തരം രീതികളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് മൈഫിൻ പോയിന്റിനെ പരാമർശിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.

കാലഘട്ടം ആവശ്യപ്പെടുന്ന നിർണായക വിഷയങ്ങളാണ് മൈഫിൻ കൈകാര്യം ചെയ്യുന്നതെന്ന് മൈഫിൻ ലോഗോ റിലീസ് ചെയ്തുകൊണ്ട് എറണാകുളം എം പി ഹൈബി ഈഡൻ അഭിപ്രായപ്പെട്ടു. വിവിധ കാർഷിക മേഖലകളെ ഏകീകരിക്കാൻ പറ്റുന്ന വിധത്തിൽ കർഷകർക്ക് വേണ്ടത്ര സാങ്കേതിക പിന്തുണ വേണമെന്നും അദ്ദേഹം വിശദമാക്കി. കോവിഡിന് ശേഷം ഓഹരി നിക്ഷേപകരുടെ കാര്യത്തിൽ കുതിച്ച് ചാട്ടമുണ്ടായിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൽ ഐ സി മുൻ എം ഡിയും മുംബൈ സ്റ്റോക് എക്‌സേഞ്ച് ഡയറക്ടറും മൈഫിൻ ഉപദേശക സമിതി ചെയർമാനുമായ ടി സി സുശീൽ കുമാർ വിശദീകരിച്ചു. വിപണിയിലെ നിക്ഷേപകരുടെ എണ്ണത്തിലെ വർധന സാധാരണക്കാരന്റെ ജീവിതത്തിലെ ഇതിന്റെ സ്വാധീനമാണ് കാണിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.