പാലക്കാട്: ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു. പാലക്കാട് മാമ്പറത്താണ് സംഭവം. ഭാര്യയുടെ കൺമുന്നിൽ വച്ച് ആർ എസ് എസ് പ്രവർത്തകനെ അക്രമികൾ കൊലപ്പെടുത്തിയത്. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്.
കാറിൽ എത്തിയ നാലംഗ സംഘം ബൈക്ക് തടഞ്ഞു നിർത്തി സഞ്ജിത്തിനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആളുകൾ നോക്കി നിൽക്കെയായിരുന്നു സംഭവം. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയ വൈര്യാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. എസ് ഡി പിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആറ് മണി വരെ മലമ്പുഴ മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി. പ്രദേശത്തുണ്ടായിരുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് കൊലപാതകമെന്നാണ് പോലീസിന്റെ സംശയം.
സഞ്ജിത്തിന്റെ കൊലപാതകം ആസൂത്രിത നീക്കമായിരുന്നുവെന്നാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം. പത്ത് ദിവസത്തിനകം സംസ്ഥാനത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാർ പ്രവർത്തകനാണ് സഞ്ജിത്ത്. പ്രതിസ്ഥാനത്ത് എസ് ഡി പി ഐയാണെന്ന് തുറന്നു പറയാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. പൗരൻമാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള വീഴ്ചയാണ് ഇതിലൂടെ തെളിയുന്നതെന്നും വർഗീയ സംഘങ്ങളുമായി സിപിഎം ചങ്ങാത്തത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഇടപെട്ടില്ലെങ്കിൽ ചെറുത്ത് നിൽപ്പിന് വേണ്ടി ബി ജെ പിക്ക് മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും എസ് ഡി പി ഐയുടെ ആക്രമണത്തെ ജനങ്ങളെ ഉപയോഗിച്ച് തങ്ങൾ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

