കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ലോക്ക് ഡൗൺ; പുറത്തിറങ്ങിയാൽ വൻ തുക പിഴ

ഓസ്ട്രിയ: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഓസ്ട്രിയ. കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാക്സിൻ എടുത്തില്ലെങ്കിൽ ഇനി വീട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് ഈ ലോക്ക് ഡൗണിലൂടെ അർത്ഥമാക്കുന്നത്.

കോവിഡ് വ്യാപനം തുടരുകയും വാക്‌സിൻ വിരുദ്ധർ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓസ്ട്രിയയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 12 വയസ്സിനു മുകളിലുള്ള വാക്സിൻ എടുക്കാത്ത ആരും വീട്ടിൽനിന്നിറങ്ങരുത് എന്നാണ് ഓസ്ട്രിയൻ സർക്കാരിന്റെ ഉത്തരവ്. എന്നാൽ അത്യാവശ്യകാര്യങ്ങൾക്ക് ഇവർക്ക് പുറത്തിറങ്ങാം. ഓസ്ട്രിയയിലെ ജനസംഖ്യ 89 ലക്ഷമാണ്. പത്തു ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന് ചാൻസലർ അലക്സാണ്ടർ ഷാലൻബർഗ് പറഞ്ഞു. പുറത്തിറങ്ങുന്നവർ വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാക്സിൻ എടുക്കാതെ പുറത്തിറങ്ങുന്നവർ 1450 യൂറോ (1.23 ലക്ഷം രൂപ) പിഴ അടക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

യൂറോപ്പിൽ വാക്‌സിനേഷനിൽ പിന്നിലുള്ള രാജ്യമാണ് ഓസ്ട്രിയ. ഞായറാഴ്ച്ച 11,522 പുതിയ കേസുകളാണ് ഓസ്ട്രിയയിൽ റിപ്പോർട്ട് ചെയ്തത്.