രാജ്യത്ത് അനിയന്ത്രിതമായ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിയന്ത്രിക്കണം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

ന്യൂഡൽഹി: രാജ്യത്ത് അനിയന്ത്രിതമായ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിയന്ത്രിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച ചർച്ച നടത്തിയത്. അമിതവാഗ്ദാനങ്ങൾ നൽകിയും സുതാര്യമല്ലാത്തതുമായ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയും യുവജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾക്ക് അവസാനമുണ്ടാക്കണമെന്നായിരുന്നു യോഗത്തിൽ ഉയർന്നു വന്ന ആവശ്യം. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനുള്ള സാമ്പത്തിക സ്രോതസായും ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ടുകൾ.

വികസിച്ച് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിദ്യ എന്ന നിലയിൽ ക്രിപ്റ്റോ കറൻസിക്ക് മേൽ ശക്തമായ നിരീക്ഷണം നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ആർ.ബി.ഐയും, ധനമന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ക്രിപ്റ്റോ കറൻസിയും അനുബന്ധ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.

അതേസമയം രാജ്യാതിർത്തികൾക്കും അപ്പുറം വ്യാപിക്കുന്ന ഒരു പ്രശ്നമായതിനാൽ വിദഗ്ദരും മറ്റ് ഓഹരി ഉടമകളുമായും സർക്കാർ നിരന്തരം ചർച്ചകൾ നടത്തുമെന്നാണ് വിവരം. അതിനായി അഗോള പങ്കാളിത്തവും കൂട്ടായി രൂപീകരിച്ച തന്ത്രങ്ങളും വേണമെന്ന അഭിപ്രായവുപം യോഗത്തിൽ ഉയർന്നു വന്നു. ആർ.ബി.ഐയും ക്രിപ്റ്റോ കറൻസിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസിയിലെ നിക്ഷേപകരുടെ എണ്ണത്തിലും അവർ അവകാശപ്പെടുന്ന വിപണി മൂല്യത്തിലും ആർ.ബി.ഐ സംശയം ഉന്നയിക്കുന്നു. ഒരു കേന്ദീകൃതബാങ്കിന്റേയും നിയന്ത്രണത്തിലല്ലാത്ത ക്രിപ്റ്റോ കറൻസി ഏത് സാമ്ബത്തിക വ്യവസ്ഥക്കായാലും ഭീഷണിയാണെന്നും ആർബിഐ അഭിപ്രായപ്പെട്ടു.