സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി വരാനൊരുങ്ങി കോടിയേരി

ന്യൂഡൽഹി: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി വരാനൊരുങ്ങി കോടിയേരി ബാലകൃഷ്ണൻ. ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാന ഘടകത്തിന് സ്വീകരിക്കാമെന്നാണ് പാർട്ടി പൊളിറ്റ് ബ്യുറോ നിർദ്ദേശിക്കുന്നത്. തീരുമാനം എന്തായാലും കേന്ദ്ര നേതൃത്വത്തെ അറിയിച്ചാൽ മതിയെന്നന്നും പോളിറ്റ് ബ്യൂറോ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച തീരുമാനവും സംസ്ഥാന ഘടകങ്ങൾക്ക് എടുക്കാം. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തീരുമാനമെടുത്ത ശേഷം ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കണമെന്നും പിബി നിർദ്ദേശം നൽകി. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ രാജിവെച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മാറി നിന്നതെങ്കിലും മകന്റെ ജയിൽവാസവും തീരുമാനത്തിന് പിന്നിലുണ്ടായിരുന്നെന്ന് കോടിയേരി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

കോടിയേരി മാറി നിന്നതിനെ തുടർന്ന് എൽ.ഡി.എഫ് കൺവീനറായ എ വിജയരാഘവന് സെക്രട്ടറിയുടെ അധിക ചുമതല നൽകി. ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചതോടെയാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരാനൊരുങ്ങുന്നത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതും തിരിച്ചു വരവിന് കാരണമായി.