നവംബർ 21 വരെ ആറ് മണിക്കൂർ നേരത്തേക്ക് ടിക്കറ്റ് റിസർവേഷൻ സൗകര്യങ്ങൾ ലഭിക്കില്ല; റെയിൽവേ

ന്യൂഡൽഹി: നവംബർ 14 മുതൽ അടുത്ത ഏഴ് ദിവസത്തേക്ക് ആറ് മണിക്കൂർ നേരത്തേക്ക് റെയിൽവേ ടിക്കറ്റ് റിസർവേഷൻ സൗകര്യങ്ങൾ ലഭിക്കില്ല. ഇന്ത്യൻ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. സിസ്റ്റം നവീകരിണത്തിന്റെയും ട്രെയിനുകളുടെ വിവരങ്ങൾ പുതുതായി ചേർക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാത്രി 11.30 മുതൽ വെളുപ്പിന് 5.30 വരെയാണ് റിസർവേഷൻ സൗകര്യങ്ങൾ നിർത്തി വയ്ക്കുന്നത്. ഇന്ന് രാത്രി മുതൽ നവംബർ 21 വരെ ഈ നിലയിലായിരിക്കും പ്രവർത്തനമെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.

കോവിഡ് വൈറസ് വ്യാപനത്തിന് മുമ്പുണ്ടായിരുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേക്കുള്ള മടങ്ങിപ്പോക്കിനാണ് ശ്രമിക്കുന്നതെന്നും നിരവധി പഴയ ട്രെയിനുകളുടെ വിവരങ്ങളും യാത്രക്കാരുടെ രേഖകളും അപ്‌ഡേറ്റ് ചെയ്യേണ്ടതുള്ളതിനാൽ വളരെയേറെ ശ്രദ്ധാപൂർവ്വമാണ് റെയിൽവേ ഈ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും റെയിൽവേ അറിയിച്ചു. ടിക്കറ്റ് റിസർവേഷൻ, ബുക്കിംഗ്, റദ്ദാക്കൽ, വിവരങ്ങൾ അറിയുന്നതിനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങളൊന്നും ഈ സമയം ലഭ്യമായിരിക്കില്ലെന്നും ഇവ ഒഴിച്ചുള്ള മറ്റ് 139 സേവനങ്ങളും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താമെന്നും റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു.