ലഖ്നൗ: 2022 ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യമില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.
എല്ലാ സീറ്റുകളിലും കോൺഗ്രസ് നേതാക്കളെ മാത്രമേ മത്സരിപ്പിക്കൂവെന്നും പ്രിയങ്ക അറിയിച്ചു. ബുലന്ദേശ്വറിൽ കോൺഗ്രസ് പ്രതിജ്ഞ സമ്മേളനത്തിൽ നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മറ്റൊരു പാർട്ടിയുമായി സഖ്യം വേണ്ടെന്നാണ് ആഗ്ര, അലിഗഡ്, ഹത്രാസ്, ബുലന്ദേശ്വർ തുടങ്ങിയ 14 ജില്ലകളിലെ കോൺഗ്രസ് ഭാരവാഹികളുമായി ആഭ്യന്തര കാര്യങ്ങൾ ചർച്ചചെയ്യാൻ സംഘടിപ്പിച്ച യോഗത്തിൽ നിരവധി നേതാക്കൾ പ്രിയങ്ക ഗാന്ധിയോട് അഭ്യർത്ഥിച്ചത്.
യു.പി നിയമസഭ സീറ്റുകളിൽ കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് നാമനിർദ്ദേശം ചെയ്യുകയെന്നും കോൺഗ്രസിന് വിജയിക്കണമെങ്കിൽ ഒറ്റക്ക് വിജയിക്കുമെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗൽ പ്രസ്താവിച്ചതിന് പിന്നാലെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളയുന്നതാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രഖ്യാപനം.

