ന്യൂഡൽഹി: തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീവണ്ടികളിലെ യാത്ര ‘സസ്യഭക്ഷണ സൗഹൃദ’മാക്കാനൊരുങ്ങി ഐആർസിടിസി. തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന തീവണ്ടികളിൽ ‘സാത്വിക് സർട്ടിഫൈഡ്’ ഭക്ഷണം ലഭ്യമാക്കാനാണ് തീരുമാനം. സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സസ്യഭക്ഷണത്തിന് നിലവാര സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനമാണ് സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ. മാംസം, മത്സ്യം, മുട്ട, ആൽക്കഹോൾ, നിക്കോട്ടിൻ തുടങ്ങിയവയൊന്നും ഇല്ലാത്ത പൂർണ സസ്യഭക്ഷണ ഉൽപന്നങ്ങൾക്കാണ് സാത്വിക് സർട്ടിഫിക്കറ്റ് നൽകുന്നത്. സസ്യഭക്ഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാത്വിക് പ്രവർത്തിക്കുന്നത്.
തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തുന്ന തീവണ്ടികളിൽ സസ്യഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഐആർസിടിസിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് സാത്വിക് അറിയിച്ചിരിക്കുന്നത്. നവംബർ 15 മുതൽ സാത്വിക് സർട്ടിഫിക്കേഷൻ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ട്രെയിൻ സർവ്വീസുകളിലെ സസ്യഭക്ഷണ വിഭവങ്ങളുടെ കൈപ്പുസ്തകവും തയ്യാറാക്കും. ഐആർസിടിസി ഡൽഹിയിൽ നിന്ന് കത്രയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ സാത്വിക് സർട്ടിഫൈഡ് ഭക്ഷണം ലഭ്യമാക്കും.
18 തീവണ്ടികളിൽ പദ്ധതി നടപ്പിലാക്കും. ഐആർസിടിസിയുടെ പാചകശാലകൾ കൂടാതെ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ, ബഡ്ജറ്റ് ഹോട്ടലുകൾ, ഫുഡ് പ്ലാസകൾ, ട്രാവൽ-ടൂർ പാക്കേജുകൾ, റെയിൽനീർ പ്ലാന്റുകൾ എന്നിവയ്ക്കും സാത്വിക് സർട്ടിഫിക്കറ്റ് നൽകും.

