ഡൽഹിയിലെ വായുമലിനീകരണം; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി. ദീർഘകാല അടിസ്ഥാനത്തിൽ നടപടി വേണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ ലോക്ക്ഡൗൺ വേണ്ടിവരുമോയെന്നും സുപ്രിംകോടതി ചോദിച്ചു. അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലാത്ത നടപടിയാണ് വേണ്ടതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

എ.ക്യു.ഐ 800 ന് അടുത്തെത്തിയിരിക്കുകയാണ് രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞുവെന്നും ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള കാലയളവിൽ ഉണ്ടായ വാഹനപുകയാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് അറിയിച്ചു.

വിഷപ്പുക വർധിക്കുന്നതിനാൽ സർക്കാർ-സ്വകാര്യ ഓഫിസുകളിൽ ഉള്ളവർ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമായി കുറയ്ക്കണമെന്നും വാഹനങ്ങൾക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഡൽഹി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം.