പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണം; നിതിൻ ഗഡ്കരി

ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവർത്തിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഇത്തരത്തിൽ ഉൾപ്പെടുത്തിയാൽ വില നിയന്ത്രിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യുമെന്നും പെട്രോളും, ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് എതിർക്കുന്ന സംസ്ഥാനങ്ങൾ ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെട്രോൾ, ഡീസൽ, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഒറ്റ നികുതി ഏർപ്പെടുത്തിയാൽ വലിയ നേട്ടങ്ങളാണ് ഉണ്ടാകുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതു വഴി ഇവയുടെ നികുതി കുറയും. ഇത് സംസ്ഥാനങ്ങൾക്കും, കേന്ദ്രസർക്കാരിനും അധിക വരുമാനം നൽകും. എല്ലാ സംസ്ഥാനങ്ങളും പെട്രോളും, ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങൾ പിന്തുണ നൽകിയാൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന് ജിഎസ്ടി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ജിഎസ്ടി കൗൺസിലിൽ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരും അംഗങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിനെതിരെ ഗഡ്കരി വിമർശനം ഉന്നയിക്കുകയും ചെയ്തു. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളമാണ് ശക്തമായി എതിർത്തത്. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതേ തുടർന്നാണ് ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ വിലക്കയറ്റം ആയിരുന്നു ഇതിന്റെ ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പെട്രോളിന് പത്ത് രൂപയും, ഡീസലിനും അഞ്ച് രൂപയും കുറച്ചതിലൂടെ വലിയ ആശ്വാസമാണ് ജനങ്ങൾക്ക് ലഭിച്ചതെന്നും ഇതിന് സമാനമായ രീതിയിൽ സംസ്ഥാനങ്ങൾ മൂല്യവർദ്ധിത നികുതി കുറയ്ക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.