കെ റെയിൽ വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരം; വിമർശനവുമായി മുഖ്യമന്ത്രി

k rail

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ വികസനത്തിന് അനിവാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം കെ റെയിൽ പോലുള്ള വിനാശപദ്ധതികളാണ് സർക്കാരിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.

സർക്കാരിന്റെ പോരായ്മ കൊണ്ടല്ല പ്രകൃതി ദുരന്തം ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പു നൽകി. സിൽവർ ലൈൻ പദ്ധതിക്കായി എസ്റ്റിമേറ്റ് തുകയിൽ നിന്ന് യഥാർത്ഥ തുക കൂടുതലാകുന്ന സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 22.5 ടൺ ആക്‌സിൽ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന വിധമാണ് സിൽവർ ലൈൻ പദ്ധതി രൂപകൽപ്പന ചെയ്യുന്നതെന്നും സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രളയം പഠിച്ച സമിതിയുടെ ശുപാർശകളൊന്നും നടപ്പാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദുരന്ത നിവാരണ അതോറിറ്റിയാണ് ഏറ്റവും വലിയ ദുരന്തം. പ്രകൃതിക്ഷോഭമുണ്ടാകുമ്പോൾ പുനരധിവാസത്തിന് അടക്കം പദ്ധതികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.