മാദ്ധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ല; എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്ന

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച് സ്വപ്‌നാ സുരേഷ്. മാദ്ധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വപ്‌ന വ്യക്തമാക്കി. എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകുമെന്നും സ്വപ്‌ന പറഞ്ഞു. കൊച്ചിയിൽ അഭിഭാഷകനെ കാണാൻ എത്തിയപ്പോഴായിരുന്നു സ്വപ്‌നയുടെ പ്രതികരണം.

അമ്മയ്‌ക്കൊപ്പം തിരുവന്തപുരത്ത് മാദ്ധ്യമങ്ങളെ കാണും. നിലവിൽ കേസിന്റെ കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും സ്വപ്‌നാ സുരേഷ് കൂട്ടിച്ചേർത്തു. സ്വപ്നയുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് മാദ്ധ്യമങ്ങൾ. സ്വപ്ന ഉടൻ മാദ്ധ്യമങ്ങളെ കാണുമെന്ന് കഴിഞ്ഞ ദിവസം അമ്മ പ്രഭ വ്യക്തമാക്കിയിരുന്നു. കേസന്വേഷണവും കസ്റ്റഡിയും ജയിൽവാസവും സ്വപ്നയുടെ ആരോഗ്യസ്ഥിതി വഷളാക്കിയെന്നാണ് പ്രഭ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

ജയിൽ ഭക്ഷണത്തോടുള്ള അനിഷ്ടം ആഹാരത്തോട് വെറുപ്പുണ്ടാകാനും ശരീരം ക്ഷീണിക്കാനും കാരണമായെന്നും ജാമ്യം ലഭിക്കാൻ വൈകിയത് മാനസികപിരിമുറുക്കത്തിന് ഇടയാക്കിയെന്നും പ്രഭ വിശദമാക്കി. ഉറക്കകുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും സ്വപ്നയ്ക്ക് ഉണ്ടായിരുന്നു. ഇവയ്ക്ക് പരിഹാരം കണ്ടശേഷം മാദ്ധ്യമങ്ങളെ കാണാനാണ് സ്വപ്ന തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. അതേസമയം അടുത്ത ബന്ധുക്കളിൽ ചിലർ മാത്രമാണ് സ്വപ്നയെ വീട്ടിലെത്തി സന്ദർശിച്ചത്. പുറത്തു നിന്നുള്ളവരുമായി ഇതുവരെ സ്വപ്ന കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ലെന്നാണ് വിവരം.