വീണ്ടും വിവാദത്തിലായി കോൺഗ്രസ്; യുപിഎ കാലത്ത് റഫാലിൽ 65 കോടി കൈക്കൂലി

rafale

ന്യൂഡൽഹി: വീണ്ടും വിവാദത്തിൽ അകപ്പെട്ട് കോൺഗ്രസ്. റഫാൽ യുദ്ധവിമാനക്കരാർ നേടിയെടുക്കാനായി ഫ്രഞ്ച് കമ്പനിയായ ദസൊ ഏവിയേഷൻ ഇടനിലക്കാരൻ സുഷേൻ ഗുപ്തയ്ക്ക് 65 കോടി രൂപ നൽകിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് കോൺഗ്രസ് വീണ്ടും വിവാദത്തിൽ അകപ്പെട്ടത്. ഫ്രഞ്ച് അന്വേഷണപോർട്ടലായ മീഡിയ പാർട്ടാണ് വാർത്ത പുറത്തുവിട്ടത്. ഐ.ടി. സേവന കരാറുകളുടെ മറവിൽ വിദേശത്തെ കടലാസു കമ്പനികളിലൂടെ 2007 മുതൽ 2012 കാലയളവിൽ 65 കോടി രൂപ കൈമാറിയെന്നാണ് വിവരം. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് നടന്ന ഈ സംഭവം റഫാൽ രാഷ്ട്രീയ ആയുധമാക്കിയ കോൺഗ്രസിന് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

അഗസ്തവെസ്റ്റ്‌ലൻഡ് വി.വി.ഐ.പി. ഹെലികോപ്റ്റർ ഇടപാടുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ.ക്കു കിട്ടിയ രേഖകളിലാണ് കൈക്കൂലിയുടെ വിവരമുണ്ടായിരുന്നത്. 2010-ലാണ് അഗസ്തവെസ്റ്റ്‌ലൻഡ് ഇടപാട് നടന്നത്. അതിൽ മൗറീഷ്യസ് ആസ്ഥാനമായുള്ള കടലാസ് കമ്പനിയായ ഇന്റർസ്റ്റെല്ലാർ ടെക്‌നോളജീസ് ലിമിറ്റഡിന്റെയും അതുപോലുള്ള മറ്റ് ഒട്ടേറെ സ്ഥാപനങ്ങളുടെയും മറവിൽ സുഷേൻ ഗുപ്ത കമ്മിഷൻ പറ്റിയതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആരോപിച്ചിരുന്നു. 2019 മാർച്ചിലാണ് ഇയാൾ അറസ്റ്റിലായത്. എൻഫോഴ്‌സ്‌മെന്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.