തിരുവനന്തപുരം: മെച്ചപ്പെട്ട സീരിയലുകൾ സ്വീകരണ മുറിയിലെത്താൻ ചാനലുകൾ മുൻകൈ എടുക്കണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരം നിശാഗന്ധിയിൽ സംസ്ഥാന ടെലിവിഷൻ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വീടുകളിൽ കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് കാണുന്ന സീരിയലുകളുടെ നിലവാരത്തിൽ കൂടുതൽ ഉത്തരവാദിത്തബോധം കാട്ടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായം എന്ന നിലയിലും ആയിരങ്ങൾക്ക് ജീവനോപാധി എന്ന നിലയിലും നല്ല രീതിയിലെ പ്രോത്സാഹനമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. സീരിയലുകളുടെ ഉത്തരവാദിത്തപ്പെട്ടവർ ധാർമികമായ സെൻസറിംഗ് സ്വയം നടത്തണമെന്ന് മന്ത്രി പറഞ്ഞു.
2018ലെ പ്രളയകാലത്ത് ചാനലുകൾ സാമൂഹ്യപ്രതിബദ്ധതയോടെയാണ് പ്രവർത്തിച്ചത്. ആ സമയം ദുരന്തനിവാരണ കൺട്രോൾ റൂമുകളായി ചാനലുകൾ പ്രവർത്തിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് ജനജീവിതത്തെ സാരമായി ബാധിച്ച വർഷങ്ങളാണ് പിന്നിട്ടു പോയത്. തിയേറ്ററുകൾ അടച്ചിടേണ്ടി വന്നു. കലാസാംസ്‌കാരിക പരിപാടികൾ നടത്താൻ കഴിയാതെ പോയി. ഇക്കാലയളവിൽ ആശ്വാസമായത് ടെലിവിഷനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം കേരളത്തിലെ ജനങ്ങളുടെ കൂടുതൽ ശ്രദ്ധയും പങ്കാളിത്തവും ടെലിവിഷൻ പരിപാടികൾക്ക് ലഭിക്കുന്നുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ മന്ത്രി അഡ്വ. ജി. ആർ. അനിൽ വിശദീകരിച്ചു. കോവിഡ് കാലത്ത് കേരളത്തിലെ കുടുംബങ്ങളെ സജീവമാക്കാൻ ടെലവിഷനു കഴിഞ്ഞിരുന്നതായി ഗതാഗത മന്ത്രി ആന്റണി രാജുവും പറഞ്ഞു. ടെലിവിഷൻ അവാർഡ് പുസ്തകം ഗതാഗത മന്ത്രി ആന്റണി രാജു വി. കെ. പ്രശാന്ത് എം. എൽ. എയ്ക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സെക്രട്ടറി സി. അജോയ്, അക്കാഡമി ജനറൽ കൗൺസിൽ അംഗങ്ങളായ പ്രേം കുമാർ, മധു ജനാർദ്ദനൻ, ടെലിവിഷൻ ജൂറി ചെയർമാൻമാരായ ആർ. ശരത്, സഞ്ജു സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

