കോട്ടയം: എം.ജി. സർവകലാശാലയിൽ നടത്തിക്കൊണ്ടിരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ഗവേഷക വിദ്യാർഥിനി ദീപാ മോഹനൻ. സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസുമായി ചർച്ച നടത്തിയ ശേഷമാണ് ദീപാ മോഹനൻ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഡോ. നന്ദകുമാർ കളരിക്കലിനെ ഐ.ഐ.യു.സി.എൻ.എന്നിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചുവെന്നും ചർച്ചയ്ക്കു ശേഷം ദീപ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഗവേഷണത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും ദീപയ്ക്ക് കൃത്യസമയത്ത് നൽകുമെന്ന ഉറപ്പു ലഭിച്ചിട്ടുണ്ട്. ഡോ. ഇ.കെ. രാധാകൃഷ്ണൻ ഗവേഷണ മാർഗദർശിയും ഡോ സാബു തോമസ് സഹമാർഗദർശിയുമായിരിക്കും. ഡോ. ബീന മാത്യുവിനെയും കോ ഗൈഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് തടസ്സങ്ങൾ മാറ്റി അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വൈസ് ചാൻസലർ ഉറപ്പു നൽകിയിട്ടുണ്ട്.
2020 മാർച്ച് 24 മുതൽ നാലു വർഷം ഗവേഷണകാലയളവ് ദീർഘിപ്പിച്ച് നൽകുമെന്നും സമരസംബന്ധമായ യാതൊരു പ്രതികാര നടപടികളും ഉണ്ടാവുകയില്ലെന്നും ചർച്ചയിൽ വൈസ് ചാൻസലർ വ്യക്തമാക്കി.

