ആഢംബര കപ്പലിലെ ലഹരി കേസ്; ആര്യൻ ഖാനെ വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി: ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വീണ്ടും ചോദ്യം ചെയ്യും. ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്യൻ ഖാന് സമൻസ് അയച്ചു. കൂട്ടുപ്രതികളായ അബ്ബാസ് മെർച്ചന്റ്, ആച്ചിത് കുമാർ എന്നിവരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഒക്ടോബർ 30 നാണ് ജയിൽ മോചിതനായത്. ഉപാധികളോടെയാണ് ആര്യന് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. അതേസമയം ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തിയിട്ടുണ്ട്. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തൽ.

ആറുമാസമായി സുനിൽ പാട്ടീലിനൊപ്പം ജോലി ചെയ്യുകയാണ് വിജയ് പഗാരെ. ആര്യൻ അറസ്റ്റിലാവുന്നതിന് ദിവസങ്ങൾക്ക് മുൻപ് കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ മുംബൈയിൽ ഹോട്ടലിൽ തങ്ങി പദ്ധതി തയ്യാറാക്കിയെന്നാണ് വിജയ് പഗാരെയുടെ ആരോപണം.