വാക്സിനേഷൻ യജ്ഞത്തിൽ സൈകോവ്-ഡി വാക്സിനെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവെയ്പ്പുമായി ഇന്ത്യ. രാജ്യം തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ കൊറോണ പ്രതിരോധ വാക്സിനായ സൈകോവ്-ഡി ദേശീയ വാക്സിനേഷൻ യജ്ഞത്തിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വാക്സിൻ നിർമ്മാതാക്കളായ സൈഡസ് കാഡില്ലയ്ക്ക് 1 കോടി വാക്സിൻ ഡോസുകൾക്ക് കേന്ദ്ര സർക്കാർ ഓർഡർ നൽകിയെന്നാണ് വിവരം.

18 വയസ്സിന് മുകളിൽ ഉളളവർക്കാകും ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വാക്സിൻ ഡോസുകൾ നിർമ്മിക്കാനുള്ള കമ്പനിയുടെ സൗകര്യങ്ങൾ പരിമിതമായതിനാലാണ് ആദ്യ ഘട്ടത്തിൽ 18 വയസ്സിന് മുകളിലുള്ള വിഭാഗങ്ങൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്. ഇതിന് ശേഷം മാത്രമെ വയോധികർക്കും കുട്ടികൾക്കും വാക്‌സിൻ നൽകുന്ന കാര്യം തീരുമാനിക്കൂ.

ഓഗസ്റ്റ് 20 നാണ് സൈകോവ്- ഡി വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയത്. വിവിധ ഘട്ട പരീക്ഷണങ്ങൾ ഫലപ്രാപ്തി തെളിഞ്ഞതിന് ശേഷമാണ് അംഗീകാരം നൽകിയത്. ഡോസ് ഒന്നിന് 358 രൂപ നിരക്കിലാണ് കേന്ദ്രസർക്കാർ വാക്സിൻ വാങ്ങുന്നത്. മൂന്ന് ഡോസുള്ള പ്രതിരോധ വാക്സിനാണ് സൈകോവ്-ഡി. ആദ്യ ഡോസിന് 28 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. വീണ്ടും 28 ദിവസങ്ങൾക്ക് ശേഷം മൂന്നാമത്തെ ഡോസ് സ്വീകരിക്കണം.