ആരോപണങ്ങള്‍ ശക്തമാകുന്നു; ഷാരൂഖിന്റെ മാനേജര്‍ സാക്ഷിയെ കാണാനെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

മുംബൈ: ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ നിര്‍ണായക തെളിവുകള്‍ മുംബൈ പോലീസിന്റെ അന്വേഷണ സംഘത്തിന് ലഭിച്ചു. കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളാണ് ലഭിച്ചത്.

ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയെ കാണാനെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മുംബൈ ലോവര്‍ പരേലില്‍ വെച്ച് പൂജയും ഗോസാവിയും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍. നീല മെഴ്‌സിഡസ് ബെന്‍സ് കാറിലാണ് പൂജ ദദ്‌ലാനി ലോവര്‍ പരേലില്‍ എത്തിയത്. രണ്ട് ഇന്നോവ കാറുകളും ഈ സമയം സ്ഥലത്തെത്തിയിരുന്നു. കാറില്‍നിന്നിറങ്ങിയ പൂജ മറ്റു കാറുകളില്‍ വന്ന ഗോസാവി ഉള്‍പ്പെടയുള്ളവരുമായി സംസാരിക്കുന്നതും പിന്നീട് എല്ലാവരും സ്വന്തം കാറുകളില്‍ മടങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കെ.പി. ഗോസാവിക്കെതിരേ പോലീസ് കേസെടുത്തേക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനിയില്‍നിന്ന് മൊഴിയെടുക്കും. ദിവസങ്ങള്‍ക്ക് മുമ്പാണ് പുണെയില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസില്‍ ഗോസാവിയെ പോലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ, ഗോസാവി-പൂജ കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായി നിന്ന സാം ഡിസൂസയും കഴിഞ്ഞദിവസം ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ആര്യനെ കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് ഷാരൂഖിന്റെ മാനേജറില്‍നിന്ന് ഗോസാവി 50 ലക്ഷം രൂപ വാങ്ങിയെന്നും താന്‍ മുന്‍കൈയെടുത്ത് ഈ പണം തിരികെ നല്‍കിയെന്നുമായിരുന്നു ഡിസൂസയുടെ വെളിപ്പെടുത്തല്‍. ഗോസാവി പറ്റിക്കുകയാണെന്ന് മനസിലാക്കിയതോടെയാണ് പണം തിരികെ നല്‍കാന്‍ പറഞ്ഞതെന്നും ഇടപാടില്‍ എന്‍.സി.ബി. ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സാം ഡിസൂസയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ആര്യനെ കേസില്‍നിന്നൊഴിവാക്കാന്‍ സാം ഡിസൂസയും കെ.പി. ഗോസാവിയും തമ്മില്‍ 25 കോടിയുടെ ഡീല്‍ നടന്നതായും ഇതില്‍ എട്ട് കോടി സമീര്‍ വാംഖഡെയ്ക്കാണെന്ന് താന്‍ കേട്ടിരുന്നതായും പ്രഭാകര്‍ സെയില്‍ പറഞ്ഞിരുന്നു. പ്രഭാകറിന്റെ ഈ ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്.