തിരുവനന്തപുരം: ഡിസിസി പുനസംഘടന നടത്താൻ തീരുമാനിച്ച് കെപിസിസി നിർവ്വാഹക സമിതി. പുനസംഘടന നിർത്തിവയ്ക്കാനുള്ള ഗ്രൂപ്പുകളുടെ ആവശ്യം കെപിസിസി നിർവ്വാഹക സമിതി തള്ളി. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനസംഘടന വേണ്ടെന്നായിരുന്നു ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ബ്ലോക്ക് തലം വരെ പുനസംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അംഗത്വ വിതരണം യൂണിറ്റ് തലത്തിൽ തടത്താനും തീരുമാനമായി.
അംഗത്വ വിതരണം ബൂത്ത് തലത്തിൽ നടത്തണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യവും കെപിസിസി നിർവ്വാഹക സമിതി തള്ളി. 11 ഡിസിസി പ്രിസിഡന്റുമാർ പൂർണ്ണ പുനസംഘടനയെ പിന്തുണച്ചു. ആലപ്പുഴ കോട്ടയം മലപ്പുറം ഡിസിസി പ്രസിഡന്റുമാർ ഒഴിവുകൾ നികത്തിയിൽ മതിയെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. കെ സുധാകരനും ഗ്രൂപ്പ് നേതാക്കളും നേർക്കുനേർ കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എഐ ഗ്രൂപ്പുകൾ കൈകോർത്തായിരുന്നു കെ സുധാകരനെ കടന്നാക്രമിച്ചത്. പ്രസിഡന്റ് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനസംഘടന വേണ്ടെന്ന് പറഞ്ഞായിരുന്നു തർക്കം ആരംഭിച്ചത്.
എന്നാൽ ഇത് നിയമസഭയോ പാർലമെന്റോ അല്ലെന്നും ഇവിടെ സംസാരിക്കാൻ ചില രീതികളുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. യൂണിറ്റ് കമ്മറ്റികൾ പരിശീലന കേന്ദ്രങ്ങൾ മാത്രമാണെന്നും അവിടെ ജനപ്രതിനിധികളാരും സംസാരിക്കാറില്ല. പുനസംഘടന നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും സുധാകരൻ മറുപടി നൽകി. താരീഖ് അൻവറിന്റെയും കെ സി വേണുഗോപാലിന്റെയും സാന്നിധ്യത്തിലായിരുന്നു തർക്കം ഉണ്ടായത്.

