ഇനി വന്‍ മതില്‍ കരുത്ത്; ഇന്ത്യന്‍ ടീം പരിശീലകനായി രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഇതിഹാസ നായകനും ബാറ്റിങ് വിസ്മയവുമായ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ബിസിസിഐ ഇക്കാര്യം ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുലക്ഷണ നായിക്, ആര്‍പി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഏകകണ്ഠമായാണ് ദ്രാവിഡിനെ നിയമിച്ചത്. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയാണ് ദ്രാവിഡിന് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ ദൗത്യം.

ഐസിസിയുടെ ടി-20 ലോകകപ്പോടെ കരാര്‍ അവസാനിക്കുന്ന രവി ശാസ്ത്രിക്കു പകരമാണ് പുതിയ കോച്ചിനു വേണ്ടിയുള്ള നീക്കമാരംഭിച്ചത്. രവി ശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ എന്നിവരെ വിജയകരമായ പ്രവര്‍ത്തനത്തിനു ബോര്‍ഡ് അഭിനന്ദിച്ചു. ശാസ്ത്രിക്കു കീഴില്‍ ഇന്ത്യന്‍ ടീം ധീരവും നിര്‍ഭയവുമായ സമീപനം സ്വീകരിക്കുകയും നാട്ടിലും പുറത്തുമുള്ള സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒന്നാമതെത്തിയ ഇന്ത്യ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുകയും ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി നിയമിക്കപ്പെട്ടത് ബഹുമതിയായി കാണുന്നുവെന്ന് ദ്രാവിഡ് പ്രതികരിച്ചു.