എങ്ങനെ സമരം നടത്തണമെന്ന് തങ്ങളെ ആരും പഠിപ്പിക്കേണ്ട; ജോജുവിനെ മർദ്ദിച്ചിട്ടില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: നടൻ ജോജു ജോർജിന്റെ വാഹനം അടിച്ചു തകർത്ത വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാഗ്വാദം. എങ്ങനെ സമരം നടത്തണമെന്ന് തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ വ്യക്തമാക്കിയത്. ജോജു ജോർജിന് നേരെ കോൺഗ്രസ് അക്രമം നടത്തിയതിനെ കുറിച്ച് ധനമന്ത്രിയിൽ സഭയിൽ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോജുവിനെ മർദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് പൊലീസാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരം എന്തിനാണെന്ന് ജനം വിലയിരുത്തട്ടെ. സിപിഎമ്മിന്റെ സമരത്തിലേക്കാണ് ജോജു വന്നതെങ്കിൽ അനുശോചനം നടത്തേണ്ടി വന്നേനെയെന്നും.അദ്ദേഹം പറഞ്ഞു. ഇന്ധനവില കൂട്ടുമ്പോഴുള്ള അധിക വരുമാനം സബ്സിഡിയായി നൽകണമെന്നും മീൻപിടിത്ത ബോട്ടുകൾ, ഓട്ടോ, ടാക്സി എന്നിവയ്ക്കും ഇളവ് നൽകണമെന്നുമുള്ള ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. അതേസമയം ഇന്ധന വില വർധന സഭ നിർത്തിവെച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.