എടുത്തിട്ടും പൊങ്ങാതെ…! വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് 266 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി ഇന്ധനവില വര്‍ദ്ധിക്കുന്നതിനിടയില്‍ തന്നെ കണ്ണില്‍ ചോരയില്ലാതെ എണ്ണക്കമ്പനികളുടെ അടുത്ത നീക്കം. ജനം പൊറുതിമുട്ടുന്നതിനിടയില്‍ വാണിജ്യ സിലിണ്ടറിനും 266 രൂപ വര്‍ദ്ധിപ്പിച്ചു. അടുത്തിടെയെങ്ങും ഇത്രയും വില കൂട്ടിയിട്ടില്ല. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു.

എന്നാല്‍, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ വര്‍ദ്ധനയില്ല. ഡല്‍ഹിയില്‍ 2000.5 മുംബൈയില്‍ 1950 കൊല്‍ക്കത്തയില്‍ 2073.50, ചെന്നൈയില്‍ 2133 എന്നിങ്ങനെയാണ് പുതുക്കിയ വില. കഴിഞ്ഞ മാസമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ദ്ധിപ്പിച്ചത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ദ്ധനവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ദ്ധിപ്പിച്ചത്.

ജി എസ് ടിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് പാചകവാതകം. പെട്രോളും ഡീസലും ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വന്‍ വിലക്കുറവിന് ഇടയാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത.് അതേസമയം രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടിയിട്ടുണ്ട്. പെട്രേളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതോടെ പെട്രോള്‍ വില 112 രൂപ കടന്നു. ഡീസലിന് 105 രൂപയാണ് ഒരു ലിറ്ററിന്റെ വില.