ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലം, ശക്തമായ മഴ എന്നിവ കണക്കിലെടുത്ത് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന വിധമുള്ള മാനസിക സേവനങ്ങളാണ് നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ എല്ലാ ജില്ലകളിലും മാനസികാരോഗ്യ ടീമുകളെ രൂപീകരിച്ചാണ് പ്രവർത്തനം നടത്തിയത്. ഇതുവരെ 41 ക്യാമ്പ് സന്ദർശനങ്ങളും നിരവധി ഭവന സന്ദർശനങ്ങളും നടത്തി സൈക്കോ സോഷ്യൽ സപ്പോർട്ട് നൽകിയെന്ന് മന്ത്രി പറഞ്ഞു. 333 പേർക്ക് ഗ്രൂപ്പ് തെറാപ്പി സെഷനുകളും 61 പേർക്ക് കൗൺസിലിംഗ് സേവനങ്ങളും നൽകിയിയിട്ടുണ്ട്. 23 പേർക്ക് ഔഷധ ചികിത്സയും നൽകുന്നുണ്ട്. സേവനം ഇനിയും ലഭ്യമാക്കുമെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മാനസികാരോഗ്യ സേവനം ആവശ്യമുള്ളവരെ കണ്ടെത്തി നൽകാൻ വേണ്ടിയാണ് ടീമുകൾക്ക് ചുമചല നൽകിയത്. കുട്ടികളുടെയും പ്രായമായവരുടെയും പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയായിരുന്നു ടീമിന്റെ പ്രവർത്തനം. സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യൽ വർക്കർ, കൗൺസിലേഴ്സ്, നഴ്സുമാർ തുടങ്ങിയവരാണ് ടീമിൽ ഉണ്ടായിരുന്നത്. മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും, മാനസിക രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവരെയും കണ്ടെത്തി ചികിത്സ മുടങ്ങാതെ നൽകുവാനും ടീമുകൾ ശ്രമിക്കുന്നുണ്ട്.

ലഹരി വസ്തുക്കളുടെ ഉപയോഗവും, അവയുടെ ലഭ്യതക്കുറവ് മൂലവും ‘വിത്ത്ഡ്രാവൽ’ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയും കണ്ടെത്തി പ്രത്യേക ചികിത്സ നൽകുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് പോയപ്പോൾ ഭവന സന്ദർശന സേവനങ്ങൾക്കായി പ്രത്യേക ടീമുകളേയും സജ്ജമാക്കി. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സൈക്കോ സോഷ്യൽ സപ്പോർട്ട് ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ട്. ദിശയുടെ 1056 വഴിയും സേവനം ലഭ്യമാണെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.