ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനം; മോദിയെ പ്രശംസിച്ച് മാർ ജോർജ് ആലഞ്ചേരി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതര മതങ്ങളും ക്രൈസ്തവ സഭകളുമായുള്ള ബന്ധം പരിപോഷിപ്പിക്കാൻ സന്ദർശനം ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ത്യക്കാർക്ക് അഭിമാനനിമിഷമാണിതെന്ന് കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവാ പറഞ്ഞു. തീരുമാനം ഭാരതത്തിലെ സമൂഹങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവാകുമെന്നും പ്രധാനമന്ത്രിയും മാർപാപ്പയും തമ്മിലുള്ള ചർച്ച ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ഏറെ ആഹ്ലാദകരമാണെന്നാണ് വരാപ്പുഴ അതിരൂപതാധ്യക്ഷൻ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിശദമാക്കുന്നത്. സന്ദർശന പരിപാടിയിൽ കേരളവും ഉൾപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ശനിയാഴ്ച്ച ഫ്രാൻസിസ് മാർപാപ്പ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹത്തെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഒരു മണിക്കൂറിലേറെ നേരമാണ് ഇരുവരും തമ്മിൽ സംസാരിച്ചത്. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ മാർപാപ്പയുമായി സംസാരിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.