മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; വത്തിക്കാനിൽ മോദിയ്ക്ക് ലഭിച്ചത് ഊഷ്മളമായ വരവേൽപ്പ്

വത്തിക്കാൻ സിറ്റി: മാർപാപ്പയുമായുള്ള കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടിക്കാഴ്ച്ചയിൽ പ്രധാനമന്ത്രി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഒരു മണിക്കൂറിലേറെ നേരം ഇരുവരും തമ്മിൽ സംസാരിച്ചു. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ മാർപാപ്പയുമായി സംസാരിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വത്തിക്കാനിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് അധികൃതർ ഒരുക്കിയിരുന്നത്. രണ്ട് കോവിഡ് തരംഗങ്ങളെ രാജ്യം അതിജീവിച്ചത് എങ്ങനെയാണെന്ന് മോദി മാർപാപ്പയെ അറിയിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പോപ്പ് ഫ്രാൻസിസ് അനുശോചനം അറിയിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദാരിദ്ര്യ നിർമാർജനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി വത്തിക്കാനിൽ നിന്നും മടങ്ങുകയും ചെയ്തു.

അടൽ ബിഹാരി വാജ്‌പേയ് മാർപ്പാപ്പയെ സന്ദർശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, ഐ കെ ഗുജ്‌റാൾ തുടങ്ങിയവരും മുൻപ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.