ഉപാധികളൊന്നുമില്ലാതെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്; വി ഡി സതീശൻ

ആലപ്പുഴ: ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉപാധികളൊന്നുമില്ലാതെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നത് ഭാരവാഹിയാകാനാണോ എന്ന സംശയം ഉണ്ടാകാതിരിക്കാനാണ് പുനഃസംഘടന കഴിയുന്നതു വരെ അദ്ദേഹം കാത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഭാരവാഹിത്വവും വഹിക്കാൻ താൽപര്യമില്ലെന്ന് ചെറിയാൻ ഫിലിപ്പ് അറിയിച്ചിട്ടുണ്ട്. സിപിഎമ്മിനെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. രണ്ടു മൂന്നു പേർ കോൺഗ്രസ് വിട്ടു പോയപ്പോൾ സി.പി.എം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് അന്നു ഞങ്ങൾ പറഞ്ഞിരുന്നതാണ്. ചെറിയാൻ ഫിലിപ്പിന്റെ പാർട്ടിയിലേക്കുള്ള തിരിച്ചു വരവ് അതിന്റെ തുടക്കമാണെന്നാണ് അദ്ദേഹം പറയുന്നത്.

ഇതിനു മുൻപ് എറണാകുളത്ത് ആയിരത്തിലധികം പേരും കോഴിക്കട്, മലപ്പുറം തിരുവനന്തപുരം ജില്ലകളിൽ നൂറുകണക്കിനു പേരും കോൺഗ്രസിൽ ചേർന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞത് കൂടുതൽ വിവരങ്ങൾ അറിയാവുന്നതിനാലാണ്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമാണ്. നൂറു ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടന്നത്. ഇന്ന് കസ്റ്റസ് അദ്ദേഹത്തെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.