ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഡിജിപിയ്ക്ക് മനസിലായില്ലേ; ഹൈക്കോടതി

കൊച്ചി: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മോൻസൺ കേസുമായി ബന്ധപ്പെട്ടാണ് സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. മോൻസണിന്റെ വീട്ടിൽ പോയ ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്നാണ് കോടതി ചോദിച്ചത്. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവർക്ക് മനസ്സിലായില്ലേയെന്നും കോടതി ചോദിച്ചു. ഐ.ജി ലക്ഷ്മണയുടെ പങ്ക് സംബന്ധിച്ച് സർക്കാർ വിശദീകരണം അപൂർണമാണെന്നും കോടതി വ്യക്തമാക്കി.

മോൻസൺ കേസിൽ പോലീസ് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പ്രതികരണം. സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ് ചെയ്യുന്നതെന്നാണ് കോടതി നിരീക്ഷിക്കുന്നത്. മോൻസണിന്റെ വീട് സന്ദർശിച്ച ലോക്നാഥ് ബെഹ്റയ്ക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും അവിടെ നടക്കുന്ന തട്ടിപ്പ് ബോധ്യപ്പെട്ടില്ലേയെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

നാട്ടിൽ പുരാവസ്തുക്കൾ സൂക്ഷിക്കുന്നതിനും അവ പ്രദർശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നോയെന്നും എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോൻസണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു.

2019 മെയ് മാസം 11-ാം തീയതിയാണ് മോൻസണിനെതിരെ ഇന്റലിജൻസ് അന്വേഷണത്തിന് എ.ഡി.ജി.പി മനോജ് എബ്രഹാം ഉത്തരവിടുന്നത്. ഇതിന് ശേഷമാണ് മോൻസൺ തന്റെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നൽകുന്നത്. മോൻസണിനെതിരെ സംശയം ഉണ്ടായിട്ടും പോലീസ് എന്തിന് സംരക്ഷണം നൽകി. ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ ഭാഗമായ ഈ കേസ് പോലീസ് അന്വേഷിച്ചാൽ മതിയാകുമോയെന്നും കോടതി കൂട്ടിച്ചേർത്തു.