തിരുവനന്തപുരം: പെഗാസെസിൽ സുപ്രീംകോടതി വിധിയ്ക്ക് പിന്തുണ നൽകി കോൺഗ്രസ് നേതാവ് ശശി തരൂർ. ജനാധിപത്യത്തിൽ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഭരണകൂടത്തിന് ഒളിച്ചോടാനാവില്ലെന്ന പരമമായ യാഥാർത്ഥ്യത്തിലേക്കാണ് പെഗാസെസുമായി ബന്ധപ്പെട്ട വിധിയിലൂടെ സുപ്രീംകോടതി വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം വിമർശനവും ഉന്നയിച്ചു.
ദേശ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായൊരു വിഷയത്തിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്ത സർക്കാർ നിലപാട് അതീവ ഗുരുതരമാണ്. ജനാധിപത്യത്തേയും ജനങ്ങളേയും അപഹസിക്കുന്ന സമീപനമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ചർച്ചയിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ ഒഴിഞ്ഞുമാറുന്നതാണ് അല്ലാതെ ഇതിന്റെ ഫലമായി നിയമനിർമ്മാണ സഭകളെ ജുഡീഷ്യറി മറികടക്കുന്നതല്ല പാർലമെന്റ് നേരിടുന്ന യഥാർത്ഥ അപമാനമെന്നും അദ്ദേഹം പറഞ്ഞു. വിവര സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ അധ്യക്ഷനായിട്ടും പെഗാസെസിൽ സുപ്രീംകോടതി അന്വേഷണം താൻ ആവശ്യപ്പെട്ടപ്പോൾ അത് പലരേയും അത്ഭുതപ്പെടുത്തിയിരുന്നു എന്നാൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച വിധി എല്ലാവരുടെയും കണ്ണുതുറപ്പിക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യം പുറത്തുവരെട്ടെ, നീതി നിറവേറട്ടെയെന്നും അദ്ദേഹം പറയുന്നു.
പല തവണ ചർച്ച ആവശ്യപ്പെട്ടിട്ടും തീർത്തും നിഷേധാത്മകമായ സമീപനമാണ് ഭരണകൂടം സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകുന്നതിൽ നിന്നും ഐടി, ടെലികോം, ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെക്കൂടി തടയുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. വാട്ടർഗേറ്റ് വിവാദത്തിൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന് രാജിവെയ്ക്കേണ്ടി വന്നപ്പോൾ ഇവിടെ പെഗസ്സസ് ചോർത്തൽ പട്ടികയിൽ പേരുള്ള ഐടി മന്ത്രിയുടെ അഴകൊഴൻ ന്യായീകരണം മാത്രമാണുണ്ടായത്. ഒരു മന്ത്രിയുടെ രാജി പോലും സാദ്ധ്യമാക്കാക്കാത്ത വിധത്തിൽ രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങൾ ദുർബ്ബലമായിരിക്കുന്ന അവസ്ഥയിലാണ് ഈ വിധി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

